ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25000 റണ്‍സ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനമാണ് കോലി ചരിത്രമെഴുതിയത്. രണ്ട് ഇന്നിങ്‌സുകളിലുമായി 64 റണ്‍സെടുത്തതോടെയാണ് കരിയറില്‍ 25000 റണ്‍സെന്ന നേട്ടത്തില്‍ താരമെത്തിയത്. ഇതോടെ ഇതിഹാസ താരം സച്ചിന്‍ തെണ്ടൂല്‍ക്കര്‍ കുറിച്ച റെക്കോര്‍ഡ് പഴങ്കഥയായി.
549 ഇന്നിങ്‌സില്‍ നിന്നാണ് കോലി 25000 റണ്‍സ് പിന്നിട്ടത്. സച്ചിന്‍ 25000 റണ്‍സെടുത്തത് 577 ഇന്നിങ്‌സുകളില്‍ നിന്നും. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് 588 ഇന്നിങ്‌സുകളില്‍ നിന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസ് 594 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 782 ഇന്നിങ്‌സുകളില്‍ നിന്ന് സച്ചിന്‍ 34,357 റണ്‍സാണ് അടിച്ചെടുത്തത്. പട്ടികയില്‍ ആറാമതാണ് കോലിയുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26