നഴ്സിങ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസ്; സുഹൃത്തുക്കളായ രണ്ട് പേര്‍ പിടിയില്‍

നഴ്സിങ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസ്; സുഹൃത്തുക്കളായ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: നഴ്സിങ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കോഴിക്കോട് നഗരത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളാണ് പ്രതികള്‍.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വിദ്യാര്‍ഥിനിയെ ഗോവിന്ദപുരത്തെ താമസസ്ഥലത്തേക്കെത്തിച്ചാണ് പീഡിനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ലഹരിപാനീയം നല്‍കി മയക്കുകയും തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലഹരി കലര്‍ത്തിയ ജ്യൂസ് അകത്തു ചെന്നതോടെ പെണ്‍കുട്ടി മയങ്ങി, പുലര്‍ച്ചെ ഉണര്‍ന്നപ്പോള്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. കരഞ്ഞുകൊണ്ട് ഫോണില്‍ വിളിച്ചപ്പോള്‍ ഓടിയെത്തിയത് സുഹൃത്തായ നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്നു.

ലഹരിയയില്‍ മയങ്ങിക്കിടന്ന പെണ്‍കുട്ടിക്ക് പുലര്‍ച്ചെ രണ്ടിനായിരുന്നു ബോധം വീണത്. ആ സമയത്താണ് താന്‍ മാനഭംഗത്തിന് ഇരയായെന്ന വിവരം പെണ്‍കുട്ടി അറിയുന്നത്. പ്രതികളായ സുഹൃത്തുക്കള്‍ രണ്ടുപേരും ഈ സമയം മുറിയിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ മദ്യലഹരിയില്‍ ബോധംകെട്ട് ഉറങ്ങുകയായിരുന്നു എന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അപ്പോള്‍ തന്നെ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിനി സഹപാഠിയായ നഴ്സിങ് വിദ്യാര്‍ഥിയെ കാര്യങ്ങള്‍ ഫോണില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് എത്തി കുട്ടിയെ തിരികെ കൊണ്ടുപോകുകയുമായിരുന്നു എന്നാണ് വിവരം.

പെണ്‍കുട്ടിയുടെ സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ് പ്രതികള്‍. ഗോവിന്ദപുരം ബൈപ്പാസിലാണ് പ്രതികളില്‍ ഒരാള്‍ താമസിക്കുന്നത്. ഇവിടെ ഒപ്പം താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ അടുത്തിടെ വീട്ടില്‍ പോയിരുന്നു. ഈ സമയത്താണ് പ്രതി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. രണ്ടാം പ്രതി താമസിക്കുന്നത് എറണാകുളത്താണ്. ഒന്നാം പ്രതി തന്റെയും ഇരയായ പെണ്‍കുട്ടിയുടെയും സുഹൃത്തായ രണ്ടാം പ്രതിയെ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് വിവരം.

പെണ്‍കുട്ടി വിവരം എറണാകുളത്തുള്ള ബന്ധുക്കളെ അറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രതികളായ ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.