ഉല്‍ക്ക ഇടിച്ച് തകരാര്‍; അമേരിക്കന്‍ യാത്രികന്‍ അടക്കം ബഹിരാകാശത്ത് കുടുങ്ങിയ മൂന്നു പേരെ രക്ഷിക്കാന്‍ പേടകമയച്ച് റഷ്യ

ഉല്‍ക്ക ഇടിച്ച് തകരാര്‍; അമേരിക്കന്‍ യാത്രികന്‍ അടക്കം ബഹിരാകാശത്ത് കുടുങ്ങിയ മൂന്നു പേരെ രക്ഷിക്കാന്‍ പേടകമയച്ച് റഷ്യ

മോസ്‌കോ: ഭൂമിയിലേക്കു മടങ്ങാനുള്ള ബഹിരാകാശ പേടകത്തില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് മൂന്ന് യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി. ബഹിരാകാശ വാഹനത്തിലെ ശീതീകരണ സംവിധാനത്തിലാണ് ചോര്‍ച്ച കണ്ടെത്തിയത്.

റഷ്യന്‍ ബഹിരാകാശ യാത്രികരായ സെര്‍ജി പ്രോകോപ്യേവ്, ദിമിത്രി പെറ്റെലിന്‍, അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ ഫ്രാന്‍സിസ്‌കോ റൂബിയോ എന്നിവരാണ് ബഹിരാകാശത്ത് കുടുങ്ങിയത്. ബഹിരാകാശ നിലയത്തിലേക്ക് ഇവര്‍ സഞ്ചരിച്ച സോയൂസ് എംഎസ് 22 വാഹനത്തിലാണ് ചോര്‍ച്ചയുണ്ടായത്. ചെറിയ ഉല്‍ക്ക ഇടിച്ചാണ് തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് പേടകത്തിന്റെ ശീതീകരണ സംവിധാനത്തില്‍ 0.8 മില്ലിമീറ്റര്‍ വ്യാസമുള്ള ദ്വാരം ഉടലെടുത്തു. ഇതിന്റെ ഫലമായി പേടകത്തിലെ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നു. റഷ്യന്‍ യാത്രികര്‍ ഇതിനിടയ്ക്ക് ബഹിരാകാശ നടത്തത്തിനു പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇതു മാറ്റിവച്ചു.

മൂന്ന് ബഹിരാകാശ യാത്രികരെയും തിരികെ എത്തിക്കാന്‍ ഭൂമിയില്‍നിന്ന് റഷ്യന്‍ ബഹിരാകാശ പേടകം അന്തരാഷ്ട്ര നിലയത്തിലേക്കു പുറപ്പെട്ടു. സോയൂസ് എം.എസ് 23 എന്ന ബഹിരാകാശ പേടകമാണ് വെള്ളിയാഴ്ച കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ചത്.

ഡിസംബറില്‍ ഭൂമിയിലേക്കു മടങ്ങേണ്ടതായിരുന്നു യാത്രികര്‍. എന്നാല്‍ ഉല്‍ക്ക ഇടിച്ചതു മൂലം പേടകത്തിനു തകരാര്‍ സംഭവിച്ചതിനാല്‍ ഇവരുടെ മടക്കയാത്ര വൈകി.

ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന അമേരിക്കയുടെ യാത്രികനെ തിരികെ കൊണ്ടുവരാനുള്ള റഷ്യയുടെ ശ്രമം ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.

രാജ്യാന്തര ബഹിരാകാശ നിലയവുമായുള്ള സഹകരണം അടുത്ത വര്‍ഷം റഷ്യ അവസാനിപ്പിക്കുമെന്ന അഭ്യൂഹം ശക്തമാണ്. സ്വന്തം നിലയില്‍ ബഹിരാകാശ നിലയം നിര്‍മിക്കുകയെന്ന ലക്ഷ്യത്തിലേക്കാണു റഷ്യ പോകുന്നതെന്ന് നിരീക്ഷകര്‍ സംശയിക്കുന്നുണ്ട്. ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്ക, നാറ്റോ കക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായി ഉടലെടുത്ത പ്രശ്‌നങ്ങളാണ് സ്വന്തം നിലയം എന്ന ലക്ഷ്യത്തിലേക്കു വീണ്ടും റഷ്യയെ നയിക്കുന്നത്. ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുമായി ബഹിരാകാശരംഗത്തു സഹകരണം ശക്തമാക്കാനും റഷ്യയ്ക്കു പദ്ധതിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.