ഒഹായോയില്‍നിന്നുള്ള വൈദിക വിദ്യാര്‍ത്ഥികള്‍ വത്തിക്കാനില്‍; പൗരോഹിത്യ വഴിയിലെ മൂന്നു ഘടകങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച് മാര്‍പ്പാപ്പ

ഒഹായോയില്‍നിന്നുള്ള വൈദിക വിദ്യാര്‍ത്ഥികള്‍ വത്തിക്കാനില്‍; പൗരോഹിത്യ വഴിയിലെ മൂന്നു ഘടകങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: സെമിനാരി വിദ്യാര്‍ത്ഥികളുടെ രൂപീകരണത്തിന് ആവശ്യമായ മൂന്ന് ഘടകങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. ഒഹായോയിലെ ക്ലീവ്ലാന്‍ഡിലുള്ള സെന്റ് മേരീസ് സെമിനാരിയുടെ 175-ാം വാര്‍ഷികത്തോടനുബന്ധിച്ച് അവിടെനിന്നുള്ളവരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാപ്പായുടെ ഓര്‍മ്മപ്പെടുത്തല്‍. ദൈവശബ്ദം ശ്രവിക്കുക, ഒരുമിച്ചു നടക്കുക, സാക്ഷ്യം വഹിക്കുക എന്നിവയാണ് മാര്‍പ്പാപ്പ മുന്നോട്ടുവച്ച ആ മൂന്നു ഘടകങ്ങള്‍.

സെമിനാരിയില്‍നിന്നുള്ള വൈദികര്‍, ഡീക്കന്‍മാര്‍, ജീവനക്കാര്‍ എന്നിവരാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ സംഘത്തിലുണ്ടായിരുന്നത്.

കര്‍ത്താവിനെ ശ്രവിക്കുക എന്നത് അനിവാര്യമായ കാര്യമാണ്. നമുക്ക് സ്വയം ഒന്നും ചെയ്യാന്‍ കഴിയുകയില്ലെന്ന് നാം തിരിച്ചറിയണം എന്നുപറഞ്ഞ പാപ്പാ, ഈ അവബോധം എല്ലാ ദിവസവും അവിടുത്തെ വചനം ധ്യാനിക്കാനും ആത്മീയ അകമ്പടിയുടെ സഹായത്തോടെ നമ്മുടെ പാതകള്‍ക്ക് പ്രകാശം കണ്ടെത്താനും പ്രത്യേകിച്ച് പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിക്കാനും നിശബ്ദമായി സക്രാരിക്കു മുന്നിലിരുന്ന് അവിടുത്തെ ശ്രവിക്കാനും നമ്മെ ക്ഷണിക്കുന്നു. ദൈവം നമ്മോട് എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് കേള്‍ക്കാന്‍ സ്വയം അര്‍പ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഒരിക്കലും മറക്കരുതെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

ദൈവത്തിന്റെ ശബ്ദം നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ ശ്രവിക്കുന്നതും അവിടുത്തെ ഇഷ്ടം വിവേചിച്ചറിയുന്നതും നമ്മുടെ ആന്തരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ചും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നേരിടുമ്പോള്‍.

ദൈവത്തെ ശ്രവിക്കുന്നതിലൂടെ സുവിശേഷത്തിന്റെ സത്യവും സൗന്ദര്യവും ആധികാരികതയോടെയും സന്തോഷത്തോടെയും പ്രഘോഷിക്കാനും അതോടൊപ്പം നമ്മുടെ വിശ്വാസത്തിന് പ്രത്യുത്തരം നല്‍കാനും സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു.

സെമിനാരിയിലുള്ളവര്‍ക്കിടയില്‍ വേണ്ട സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും ചൈതന്യത്തിന്റെ പ്രാധാന്യം ഉൗന്നിപ്പറഞ്ഞ പാപ്പാ, സെമിനാരിക്കുള്ളില്‍ മാത്രമല്ല മെത്രാന്മാരും പ്രാദേശിക സഭയിലെ സന്യാസിനീ സന്യാസിനികളും അത്മായ വിശ്വാസികളുമായുള്ള കൂട്ടായ്മ വളര്‍ത്തിയെടുക്കണം.

ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ അവകാശമായിട്ടല്ല ദാനമായി ലഭിച്ച മഹത്തായ ജനതയുടെ ഭാഗമാണ് നാമെന്ന് തിരിച്ചറിയണമെന്നും പാപ്പാ ഓര്‍മിപ്പിച്ചു. മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കുക, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, എപ്പോഴും ആട്ടിന്‍കൂട്ടത്തോടൊപ്പം അനുയാത്ര ചെയ്യുക എന്നിവ അജപാലന ശുശ്രൂഷയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

ദൈവത്തെ ശ്രവിക്കുകയും ഒരുമിച്ചു നടക്കുകയും ചെയ്യുന്നതിലൂടെ യേശുവിന്റെ ജീവനുള്ള അടയാളങ്ങളായി മാറാന്‍ സഹായിക്കുമെന്നും ഈ വിധത്തില്‍ നമ്മുടെ വിശ്വാസത്തിന് സാക്ഷ്യം നല്‍കാന്‍ നമുക്ക് കഴിയും. ദൈവം ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ സഭയ്ക്ക് സെമിനാരി അംഗങ്ങളുടെ ഉത്സാഹവും ഔദാര്യവും തീക്ഷ്ണതയും ആവശ്യമാണെന്നും പാപ്പാ അവരോടു പറഞ്ഞു.

ശ്രവിക്കുക, ഒരുമിച്ച് നടക്കുക, സാക്ഷ്യം വഹിക്കുക എന്നീ മൂന്ന് പ്രവര്‍ത്തനങ്ങള്‍ സഭയുടെ സിനഡല്‍ യാത്രയിലെ പ്രധാന ഘടകങ്ങളാണെന്നും സ്ഥാനാരോഹണത്തിന് തയ്യാറെടുക്കുന്നതിനുള്ള രൂപീകരണ യാത്രയില്‍ ഇവ പ്രധാനപ്പെട്ടതാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.

സെമിനാരിയുടെ രക്ഷാധികാരിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയില്‍ ഭരമേല്‍പ്പിച്ചുകൊണ്ടാണ് ക്ലീവ്ലാന്‍ഡിലുള്ള സെന്റ് മേരീസ് സെമിനാരിയില്‍നിന്നു വന്നവരെ പാപ്പ യാത്രയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.