ആരോപണങ്ങള്‍ പച്ചക്കള്ളം; സ്വപ്നയെ കണ്ടത് വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്: വിശദീകരണവുമായി വിജേഷ് പിള്ള

ആരോപണങ്ങള്‍ പച്ചക്കള്ളം; സ്വപ്നയെ കണ്ടത് വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്: വിശദീകരണവുമായി വിജേഷ് പിള്ള

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപയുടെ വാഗ്ദാനവുമായി തന്നെ വന്നു കണ്ടുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമാണെന്ന വാദവുമായി വിജേഷ് പിള്ള.

താന്‍ സ്വപ്നയെ കണ്ടു എന്നത് സത്യമാണ്. എന്നാല്‍ ബിസിനസ് സംബന്ധമായ ഒരു കാര്യം ചര്‍ച്ച ചെയ്യാനാണ് അവരെ കണ്ടത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിജേഷ് വെളിപ്പെടുത്തി.

ഒടിടി പ്ലാറ്റ്‌ഫോമിലെ ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സ്വപ്നയെ കണ്ടത്. സിപിഎം എന്നല്ല ഒരു പാര്‍ട്ടിയിലും താന്‍ അംഗമല്ല. സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ നാട്ടുകാരനാണ്. എന്നാല്‍ അദ്ദേഹത്തെ ടിവിയില്‍ മാത്രമാണ് കണ്ട് പരിചയമെന്നും വിജേഷ് പറയുന്നു.

സ്വപ്നയെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. 30 കോടി രൂപ താന്‍ വാഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നല്‍കാമെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെ പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു.

എം.വി ഗോവിന്ദന്‍ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താന്‍ സംസാരിച്ചിട്ടില്ല. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താന്‍ സാധിക്കുകയെന്നും വിജേഷ് ചോദിച്ചു.

ബംഗളൂരുവില്‍ താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വന്നാണ് സ്വപ്ന കണ്ടത്. ഹോട്ടലിന്റെ ലോബിയില്‍ വച്ചാണ് തങ്ങള്‍ സംസാരിച്ചത്. അതിനിടെ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തു.

പതിനഞ്ച് മണിക്കൂറോളം ഇ.ഡി ഇയാളെ ചോദ്യം ചെയ്തതായാണ് അറിയുന്നത്. ഇ.ഡി തന്നെ വിളിപ്പിച്ചിരുന്നതായും കാര്യങ്ങളെല്ലാം താന്‍ ഇ.ഡിയോട് പറഞ്ഞതായും വിജേഷ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.