മസ്കറ്റ്:ഒമാനിലേക്ക് വിസയില്ലാതെ വരാമെന്ന് അധികൃതർ. 103 രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് ആനുകൂല്യം ലഭ്യമാകുക. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് തീരുമാനം. യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ഉളളത്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ജപ്പാന്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യക്കാര്‍ക്ക് ഒമാനിലെത്തിയ ഉടനെ വിസ അനുവദിക്കും.
വിസയില്ലാതെ എത്തുന്നവർക്ക് 14 ദിവസമാണ് താമസ അനുമതി.ശേഷം കാലാവധി നീട്ടാനുളള അവസരമുണ്ട്. ഒരുമാസം കൂടി താമസിക്കാന്‍ അനുമതി ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കണം.ഇതിന് 20 ഒമാന്‍ റിയാലാണ് ഫീസ് ഈടാക്കുക. ഒന്നിലധികം തവണ ഒമാനിലെത്തി മടങ്ങാന്‍ സാധിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് വേണ്ടിയും ഇത്തരക്കാർക്ക് അപേക്ഷിക്കാം. ഒരു വർഷം കാലാവധിയുളള വിസയില്‍ ഒമാനിലെത്തിയാല്‍ ഒരുമാസത്തില്‍ കൂടുതല്‍ തങ്ങരുതെന്ന നിബന്ധനയുണ്ട്.
വിസയില്ലാതെയെത്തുന്നതിനുളള നിബന്ധനകള്‍ ഇതൊക്കെ
1. ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കണം
2. ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമാണ്.
3. മടക്കയാത്രയ്ക്കുളള ടിക്കറ്റ് കൈവശമുണ്ടായിരിക്കണം.
രാജ്യത്തിന്‍റെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്നുളളത് മുന്നില്‍ കണ്ടാണ് പുതിയ തീരുമാനം ഒമാന്‍ നടപ്പിലാക്കുന്നത്. 2021 നെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വർദ്ധനവുണ്ടായെന്നാണ് കണക്കുകള്‍. കോവിഡ് കാല നിബന്ധനകളെല്ലാം കഴിഞ്ഞതോടെ ഇനിയും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26