ഹൈക്കോടതി സ്റ്റേ നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും അയോഗ്യത പിന്‍വലിച്ചില്ല; ലക്ഷദ്വീപ് എംപി സുപ്രീം കോടതിയില്‍

ഹൈക്കോടതി സ്റ്റേ നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും അയോഗ്യത പിന്‍വലിച്ചില്ല; ലക്ഷദ്വീപ് എംപി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പ്രതിഷേധം രാജ്യവ്യാപകമായി കത്തിപ്പടരുമ്പോള്‍ ഇതിന് മുന്‍പ് ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ തന്റെ അംഗത്വം പുനസ്ഥാപിച്ചുകിട്ടാന്‍ ശനിയാഴ്ച്ച സുപ്രീം കോടതിയെ സമീപിച്ചു.

അയോഗ്യനാക്കിയ നടപടി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും ലോക്‌സഭാ സെകട്ടറിയേറ്റ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെയാണ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

വധശ്രമക്കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ജനുവരി 13ന് ഇത് സംബന്ധിച്ച ഉത്തരവ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കി. ഇതിനെതിരെ ഫൈസല്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തു.

ഇതേ തുടര്‍ന്ന്  അയോഗ്യത സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫൈസല്‍ ലോക്‌സഭാ സെകട്ടറിയേറ്റിന് കത്ത് നല്‍കി. എന്നാല്‍ ഇതുവരെയും അയോഗ്യത പിന്‍വലിച്ചുകൊണ്ട് ലോക്‌സഭാ സെകട്ടറിയേറ്റ് ഉത്തരവ് ഇറക്കിയിട്ടില്ല. ഇതിനെതിരെയാണ് ഫൈസല്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത് കണക്കിലെടുത്ത് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചതായി ഫൈസല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നടപടിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ടാണ് ഭരണഘടനാ സ്ഥാപനമായ ലോക്‌സഭാ സെക്രട്ടറിയേറ്റിന് തന്റെ അയോഗ്യത പിന്‍വലിക്കാന്‍ കഴിയാത്തതെന്നും ഹര്‍ജിയില്‍ ഫൈസല്‍ ചോദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.