കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കണ്ണൂര്‍ സെഷന്‍സ് കോടതി.
കേസില്‍ 88ാം പ്രതിയായ ദീപക്കിന് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 18ാം പ്രതി സി.ഒ.ടി നസീര്‍, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. അഞ്ച് വര്‍ഷം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം കോടതി വിധി.
2013 ഒക്ടോബര്‍ 27ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും കണ്ണൂരില്‍ കാള്‍ടെക്സ് മുതല്‍ പൊലീസ് ക്ലബ് വരെ മാര്‍ഗതടസമുണ്ടാക്കി മാരകായുധങ്ങളുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചു എന്നുമാണ് കേസ്.
മുഖ്യമന്ത്രിയുടെ വാഹനത്തെയും അകമ്പടി സേവിച്ചിരുന്ന പൊലീസ് വാഹനങ്ങളെയും ആക്രമിച്ച സംഘം കല്ല്, മരവടി, ഇരുമ്പുവടി എന്നിവ വാഹനത്തിന് നേരെ എറിഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതുവശം വഴി മുദ്രാവാക്യം വിളിച്ചെത്തിയ സംഘത്തിന്റെ കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകരുകയും ഉമ്മന്‍ചാണ്ടി, ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി ജോസഫ്, ടി.സിദ്ദിഖ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
വാഹനം തകര്‍ത്ത വകയില്‍ അഞ്ച് ലക്ഷം രൂപ നഷ്ടമുണ്ടായതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. മുന്‍ എംഎല്‍എ കെ.കെ നാരായണന്‍ അടക്കം 113 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 110 പേരെ കോടതി വെറുതെവിട്ടു.
പ്രതികളില്‍ തലശേരി സ്വദേശിയായ സി.ഒ.ടി നസീര്‍, ചാലാട് സ്വദേശി ദീപക്ക് എന്നിവരെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു.കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സിപിഎം അംഗമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26