ദുരിതാശ്വാസ നിധി കേസില്‍ ലോകായുക്ത വിധി നാളെ; മുഖ്യമന്ത്രിക്ക് നിര്‍ണായകം

ദുരിതാശ്വാസ നിധി കേസില്‍ ലോകായുക്ത വിധി നാളെ; മുഖ്യമന്ത്രിക്ക് നിര്‍ണായകം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്ത വിധി നാളെ. കേസിലെ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറഞ്ഞിരുന്നില്ല.

തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത്. വിധി എതിരായാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകും.

മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് മരിച്ച പൊലിസുകാരന്റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയതിന് എതിരെയാണ് കേസെടുത്തത്.

പണം അനുവദിക്കുന്നതില്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. 2022 മാര്‍ച്ച് 18 ന് വാദം പൂര്‍ത്തിയായി. ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറഞ്ഞില്ല. തുടര്‍ന്ന് പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.

വിധി മുന്നില്‍ കണ്ട് ലോകായുക്ത നിയമം തന്നെ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്‍ നിയമസഭ പാസാക്കി. എന്നാല്‍ ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടിരുന്നില്ല.

ലോകായുക്ത നിയമം 14 വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടര്‍ന്ന് കെടി ജലീലിന് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു. സമാനമായ വകുപ്പിലെ കേസില്‍ വിധി എതിരായാല്‍ പിണറായി വിജയനും സ്ഥാനം ഒഴിയേണ്ടിവരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.