അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു; എ.കെ ആന്റണിയുടെ വാര്‍ത്താ സമ്മേളനം വൈകുന്നേരം 5.30 ന്

അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു; എ.കെ ആന്റണിയുടെ വാര്‍ത്താ സമ്മേളനം  വൈകുന്നേരം 5.30 ന്

കോണ്‍ഗ്രസില്‍ അപമാനിക്കപ്പെട്ടെന്ന് അനില്‍ ആന്റണി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. എ.കെ.ആന്റണി വൈകിട്ട് 5.30ന് കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ട്.

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലായി. തുടര്‍ന്ന് പാര്‍ട്ടി പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.

പിന്നീട് കോണ്‍ഗ്രസിനെതിരെ പലതവണ വിമര്‍ശനമുയര്‍ത്തി. 2024 ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് വരെ അനില്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അനില്‍ അന്ന് മറുപടി പറഞ്ഞത്.

കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസിലുള്ളവര്‍ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് പണിയെടുക്കുന്നതെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അനില്‍ ആന്റണി വിമര്‍ശിച്ചു. രാജ്യ താല്‍പര്യത്തിനായി നിലപാടെടുത്തപ്പോള്‍ കോണ്‍ഗ്രസില്‍ അപമാനിക്കപ്പെട്ടാതായും അനില്‍ പറഞ്ഞു.

അനില്‍ കെ. ആന്റണി ബഹുമുഖ വ്യക്തിത്വമാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി താല്‍പര്യങ്ങളെക്കാളുപരി രാജ്യ താല്‍പര്യത്തിന് പ്രാധാന്യം നല്‍കുന്ന അനില്‍ കെ. ആന്റണിയുടെ ബിജെപിയിലേക്കുള്ള വരവ് എറെ സന്തോഷം നല്‍കുന്നതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.