വീടുവിട്ടിറങ്ങിയിട്ട് മൂന്ന് മാസം: തമ്പാനൂര്‍ പൊലീസിന്റെ ഒറ്റ കോളില്‍ കഥമാറി; ഉത്തര്‍പ്രദേശ് സ്വദേശി നാട്ടിലേക്ക്

വീടുവിട്ടിറങ്ങിയിട്ട് മൂന്ന് മാസം: തമ്പാനൂര്‍ പൊലീസിന്റെ ഒറ്റ കോളില്‍ കഥമാറി; ഉത്തര്‍പ്രദേശ് സ്വദേശി നാട്ടിലേക്ക്

തിരുവനന്തപുരം: വീട്ടുവിട്ടിറങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശിയെ തമ്പാനൂര്‍ പൊലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് ബാദ്ഷാപൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ഗുപ്തയെയാണ് (55) കഴിഞ്ഞ ദിവസം മക്കളോടൊപ്പം നാട്ടിലേക്ക് മടക്കി അയച്ചത്. കുടുംബ പ്രശ്‌നങ്ങള്‍ കാരണം മൂന്ന് മാസം മുന്‍പാണ് കൃഷ്ണകുമാര്‍ വീടുവിട്ടിറങ്ങിയത്.

ബനാറസിലെത്തിയ കൃഷ്ണകുമാര്‍ തന്റെ മൊബൈല്‍ ഫോണ്‍ വീട്ടിലേക്ക് കൊറിയര്‍ ചെയ്തു. തുടര്‍ന്ന് പലയിടങ്ങളിലായി വിവിധ ജോലി ചെയ്തു. തിരുപ്പൂരിലെ താബൂക്ക് കമ്പനിയില്‍ ജോലി ചെയ്ത കാശുമായി ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ തിരുവനന്തപുരത്തെത്തി. തമ്പാനൂരിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം ലോഡ്ജ് പരിശോധിക്കുന്നതിനിടയിലാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇദ്ദേഹം നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് മൂന്ന് മാസം മുന്‍പ് വീടുവിട്ടിറങ്ങിയ കാര്യം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ഇദ്ദേഹത്തെ കാണാതായത് സംബന്ധിച്ച് ബാദ്ഷാപൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മകന്‍ ശശാങ്ക് ഗുപ്ത അറിയിച്ചു.
അച്ഛന്‍ വീടുവിട്ടിറങ്ങിയതറിഞ്ഞ് ബാംഗ്ലൂരില്‍ ഐ.ടി കമ്പനിയിലെ ജീവനക്കാരനായിരുന്ന ശശാങ്ക് ജോലി ഉപേക്ഷിച്ച് ബാദ്ഷാപൂരില്‍ എത്തി സ്വന്തം നിലയിലും അന്വേഷിക്കുകയായിരുന്നു. ശശാങ്ക് ഗുപ്തയും സഹോദരീ ഭര്‍ത്താവും ഇന്നലെ വിമാനത്തില്‍ തിരുവനന്തപുരത്തും പിന്നീട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലുമെത്തി.

തമ്പാനൂര്‍ എസ്.എച്ച്. ഒ പ്രകാശിന്റെ നേതൃത്വത്തില്‍ കൃഷ്ണകുമാര്‍ ഗുപ്തയെ സന്തോഷത്തോടെ വീട്ടിലേയ്ക്ക് മടക്കി അയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.