ഉമേഷ് പാല്‍ വധക്കേസ്: 50 ദിവസത്തിനിടെ കൊല്ലപ്പെട്ടത് ആറ് പ്രതികള്‍

 ഉമേഷ് പാല്‍ വധക്കേസ്: 50 ദിവസത്തിനിടെ കൊല്ലപ്പെട്ടത് ആറ് പ്രതികള്‍

ലക്‌നൗ: ആതിഖ് അഹ്മദും സഹോദരന്‍ അഷ്‌റഫ് അഹ്മദും കൊല്ലപ്പെട്ടതോടെ ഉമേഷ്പാല്‍ വധക്കേസില്‍ 50 ദിവസത്തിനിടെ കൊല്ലപ്പെട്ടത് ആറ് പ്രതികള്‍. നിയമ വ്യവസ്ഥകളെ അട്ടിമറിക്കന്ന തരത്തിലായിരുന്നു ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വെടിവയ്പ്പും.

കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ആതിഖ് അഹ്മദ്, സഹോദരന്‍ അഷ്‌റഫ് അഹ്മദ്, ആതിഖിന്റെ മകന്‍ അസദ്,
സഹായികളായ ഗുലാം, അര്‍ബാസ്, ഉസ്മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ബി.എസ്.പി എംഎല്‍എ രാജുപാല്‍ വധക്കേസിലെ മുഖ്യ സാക്ഷിയായിരുന്ന ഉമേഷ് പാല്‍ കഴിഞ്ഞ ഫെബ്രുവരി 24 നാണ് കൊല്ലപ്പെട്ടത്. ധൂമന്‍ഗഞ്ചിലെ വീട്ടില്‍ നടന്ന വെടിവെപ്പില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഉമേഷ് പാലിന്റെ ഭാര്യ ജയപാലിന്റെ പരാതിയിലാണ് തൊട്ടടുത്ത ദിവസം തന്നെ മുന്‍ എം.പി ആതിഖ് അഹമ്മദ്, സഹോദരന്‍ അഷ്‌റഫ്, ആതിഖിന്റെ ഭാര്യ ഷെയ്‌സ്ത പര്‍വീന്‍, രണ്ടു ആണ്‍മക്കള്‍, സഹായികളായ ഗുദ്ദു മുസ്ലിം, ഗുലാം, മറ്റ് ഒമ്പതു പേര്‍ എന്നിവര്‍ക്കെതിരെ യു.പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉമേഷ് പാലിന്റെ വീട്ടിലേക്ക് കൊലപാതകികള്‍ എത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ എന്ന് ആരോപിക്കപ്പെടുന്ന അര്‍ബാസ് ഫെബ്രുവരി 27 ന് തന്നെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ മാര്‍ച്ച് ആറിന് കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഉസ്മാനും പ്രയാഗ്രാജില്‍ മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പിന്നീട് ഏപ്രില്‍ 13 ന് ആതിഖ് അഹമ്മദിന്റെ മകന്‍ അസദ്, സഹായി ഗുലാം എന്നിവര്‍ ഝാന്‍സിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

പിന്നീട് ശനിയാഴ്ച രാത്രി ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് വിചാരണയ്ക്ക് പ്രയാഗ്രാജിലെ കോടതിയില്‍ ഹാജറാക്കി ഗുജറാത്തിലെ സബര്‍മതി ജയിലിലേക്ക് കൊണ്ടു പോവുന്നതിനിടെ ആതിഖിനും സഹോദരനും നേരെ മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
യു.പിയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 100ല്‍ അധികം കേസുകള്‍ ആതിഖിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.