നരോദ ഗാം കൂട്ടക്കൊല: ഗുജറാത്ത് മുന്‍ മന്ത്രി ഉള്‍പ്പടെ മുഴുവന്‍ പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ടു

നരോദ ഗാം കൂട്ടക്കൊല: ഗുജറാത്ത് മുന്‍ മന്ത്രി ഉള്‍പ്പടെ മുഴുവന്‍ പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ടു

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന നരോദ ഗാം കൂട്ടക്കൊലപാതക കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രി മായ കോഡ്‌നാനി ഉള്‍പ്പടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസില്‍ പ്രതികളായ 69 പേരെയാണ് പ്രത്യേക കോടതി ജഡ്ജി ശുഭദാ കൃഷ്ണകാന്ത് ബക്ഷി വെറുതെ വിട്ട് വിധി പ്രസ്താവിച്ചത്.

2002 ലെ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ഒമ്പത് കലാപങ്ങളില്‍ ഒന്നാണ് നരോദ ഗാം കൂട്ടക്കൊല. 11 മുസ്ലിങ്ങളെയാണ് നരോദ ഗാമില്‍ തീവെച്ചു കൊന്നത്. കേസില്‍ 86 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ബാക്കി വിചാരണ നേരിട്ട 69 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 182 സാക്ഷികളെ കോടതി വിസ്തരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസില്‍ മായ കോഡ്‌നാനിയുടെ സാക്ഷിയായി 2017 ല്‍ കോടതിയില്‍ ഹാജരായിരുന്നു.

കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, കലാപം, അനധികൃതമായി സംഘം ചേരല്‍, കൊള്ള, മതസ്പര്‍ധ വളര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ആയുധ നിയമ പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തത്തിയിരുന്നു.

മുന്‍ മന്ത്രി മായ കോഡ്‌നാനിക്ക് പുറമെ ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗി, വിശ്വഹിന്ദു പരിഷത് നേതാവ് ജയ്ദീപ് പട്ടേല്‍, നരോദ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. ഗോഹില്‍ തുടങ്ങിയവരെയാണ് കുറ്റവിമുക്തരാക്കിയത്.

2012 ല്‍ മായാ കോഡ്‌നാനിയെയും ബാബു ബജ്രംഗിയെയും നരോദ പാട്യ കൂട്ടക്കൊല കേസില്‍ ശിക്ഷിച്ചിരുന്നു. മായാ കോഡ്‌നാനിക്ക് 28 വര്‍ഷത്തെ തടവ് ശിക്ഷ ആയിരുന്നു സെഷന്‍സ് കോടതി വിധിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.