ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുമായി ഇടഞ്ഞു നില്ക്കുന്ന ലിംഗായത്ത് സമുദായത്തെ അനുനയിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് കളത്തിലിറങ്ങി.
തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് നല്കി സമുദായത്തെ ഒപ്പം നിര്‍ത്താനാണ് നീക്കം. ജയിച്ചാല്‍ ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട ബസവരാജ് ബൊമ്മെ തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകും എന്ന സൂചനയും നേതാക്കള്‍ നല്‍കുന്നുണ്ട്.
പുതിയ നീക്കത്തിന്റെ ഭാഗമായി ബൊമ്മെ, യെദ്യൂരപ്പ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തി. ലിംഗായത്ത് വിഭാഗത്തെ എങ്ങനെയും കൂടെ നിര്‍ത്തണമെന്ന നിര്‍ദേശമാണ് ചര്‍ച്ചയില്‍ അമിത് ഷാ നല്‍കിയത്.
സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറി മത്സര രംഗത്തുള്ള മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ് സാവദി എന്നിവരെ തോല്പിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26