സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന മാസം തോറും; യൂണിറ്റിന് 20 പൈസ വരെ കൂടും; നടപടി കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന മാസം തോറും; യൂണിറ്റിന് 20 പൈസ വരെ കൂടും; നടപടി കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച്

തിരുവനന്തപുരം: കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് മാസാമാസം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന കേന്ദ്ര വ്യവസ്ഥ കേരളത്തിലും നടപ്പാക്കാനൊരുങ്ങി സംസ്ഥാനം. മാസം യൂണിറ്റിന് 20 പൈസയില്‍ കവിയാത്ത തുക സര്‍ചാര്‍ജ് ഈടാക്കാന്‍ അനുമതി നല്‍കുന്ന കരട് ചട്ടങ്ങള്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ചു.

വിവിധ മേഖലയിലുള്ളവരുടെ അഭിപ്രായങ്ങള്‍കൂടി കേട്ടശേഷമാകും അന്തിമ രൂപം നല്‍കുക. എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന നടപടിക്ക് പുറമെയാണിത്. മാസം തോറുമുള്ള നിരക്ക് വര്‍ധനക്ക് ഇടയാക്കുന്ന കേന്ദ്ര ഭേദഗതിയെ കേരളം മുമ്പ് ശക്തമായി എതിര്‍ത്തിരുന്നു.

അധിക ചെലവ് മുഴുവന്‍ ഈടാക്കാമെന്ന കേന്ദ്ര വ്യവസ്ഥയില്‍ കേരളം ചെയറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ധന സര്‍ചാര്‍ജ് മാത്രമാകും ഇങ്ങനെ ഈടാക്കുക. അധിക വിലക്ക് വാങ്ങി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ അധികഭാരം ഇന്ധന സര്‍ചാര്‍ജ് എന്ന നിലയില്‍ ഈടാക്കാന്‍ നിലവില്‍ ഓരോ മൂന്ന് മാസത്തിലുമാണ് വിതരണ കമ്പനികളെ അനുവദിച്ചിരുന്നത്.

ഇതുതന്നെ ഓരോ മൂന്ന് മാസത്തിലും കെ.എസ്.ഇ.ബി റെഗുലേററ്ററി കമീഷന് അപേക്ഷ നല്‍കുകയും കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയശേഷം അംഗീകരിക്കുന്ന തുക പിരിച്ചെടുക്കാന്‍ അനുവദിക്കുകയുമാണ് ചെയ്തിരുന്നത്. ഈ സംവിധാനമാണ് പുതിയ കേന്ദ്ര വ്യവസ്ഥയിലൂടെ മാറിയത്.

ഓരോ മാസവും 25-ാം തീയതിക്കകം മുന്‍ മാസത്തെ വൈദ്യുതി വിലയിലെ അധിക ബാധ്യത എത്രയെന്ന് കമ്മീഷനെ അറിയിക്കണം. ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ തുക തൊട്ടടുത്ത മാസം മുതലുള്ള ബില്ലുകളില്‍ ഈടാക്കാം. യൂണിറ്റിന് 20 പൈസയില്‍ കൂടുതല്‍ വേണ്ടിവന്നാല്‍ അടുത്ത മാസത്തേക്ക് മാറ്റണം.

ആറ് മാസം വരെ മാത്രമേ ഇങ്ങനെ ഈടാക്കുന്നത് നീട്ടാനാകൂ. ആറ് മാസത്തില്‍ ഒരിക്കല്‍ ശേഷിക്കുന്ന ബാധ്യതയെക്കുറിച്ച് വിതരണ കമ്പനി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കണം. കമ്മീഷന്‍ അനുവദിച്ചാല്‍ ആറ് മാസത്തിലൊരിക്കല്‍ മറ്റൊരു വര്‍ധനകൂടി വരും. ബാധ്യത കുറഞ്ഞാല്‍ നിരക്കില്‍ കുറവ് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.

എന്നാല്‍ കമ്പനികള്‍ തന്നെയാണ് കണക്ക് തയാറാക്കുന്നതെന്നതിനാല്‍ ഇതിന് ഒരു സാധ്യതയുമില്ല. ഇതുവരെ കമ്പനികളുടെ അവകാശവാദത്തില്‍ റെഗുലേറ്ററി കമീഷനുകളുടെ പരിശോധന ഉണ്ടായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം അതില്ല. പിരിച്ചെടുക്കുന്ന തുക കമ്മീഷനെ അറിയിക്കണമെന്ന് മാത്രമേയുള്ളൂ.

ഇതോടെ ഇന്ധന സര്‍ചാര്‍ജ് സ്ഥിരം സംവിധാനമാകും. തെളിവെടുപ്പിന് ശേഷം കമ്മീഷന്‍ അന്തിമ വിജ്ഞാപനം ഇറക്കിയാല്‍ ഓരോ അഞ്ച് യൂണിറ്റിനും ഒരു രൂപ വീതമാകും കൂടുക. ഇതിന് പുറമെ, ജൂണ്‍ 30 നകം വൈദ്യുതി നിരക്കും വര്‍ധിക്കുന്നുണ്ട്. അതിനുള്ള നടപടികള്‍ കമ്മീഷനില്‍ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.