സരിതയില്‍ യുഡിഎഫ്... സ്വപ്‌നയില്‍ എല്‍ഡിഎഫ്... ഭയങ്കരം 'എസി'ന്റെ ഒരു മറിമായം!

സരിതയില്‍ യുഡിഎഫ്... സ്വപ്‌നയില്‍ എല്‍ഡിഎഫ്... ഭയങ്കരം 'എസി'ന്റെ ഒരു മറിമായം!

കൊച്ചി: ഇംഗ്ലീഷ് അക്ഷരമാലയിലെ 'എസ'് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..... സാധാരണയായി ഒന്നിനേയും ഭയക്കാത്ത രാഷ്ട്രീയ നേതാക്കള്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഞെട്ടലാണ്. നിങ്ങള്‍ ഭീകരരോ, മറ്റ് കുഴപ്പക്കാരോ ആയതുകൊണ്ടല്ല. പക്ഷേ, ചൂട് വെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കും. അത്രമാത്രം.

എസ് കത്തിയെന്ന് കേട്ടാല്‍പ്പോലും അവര്‍ക്കിത്രയും ഭയമില്ല. രാഷ്ട്രീയക്കാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകള്‍ എല്ലാം 'എസി'ല്‍ തുടങ്ങുന്നതാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി വെള്ളം കുടിപ്പിച്ച പേര്.... ആ പേരിന്റെ പേരില്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ ഒരു മുജ്ജന്മ ശാപം പോലെ ഇപ്പോള്‍ വരിഞ്ഞു മുറുക്കിയിരിക്കുന്ന പേരുകള്‍....എല്ലാം തുടങ്ങുന്നത് ഇംഗ്ലീഷില്‍ 'എസ്' എന്ന അക്ഷരത്തിലാണന്നത് വിധി വൈപരീത്യമാകാം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ വിറപ്പിച്ചത് സരിത എസ് നായര്‍. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് ഊരാക്കുടുക്കായത് സ്വപ്‌ന സുരേഷ്, എസ്. ശിവശങ്കര്‍, സരിത്ത്, സരിന്‍...എല്ലാം 'എസി'ന്റെ ആളുകളാണ്. ജോലി തട്ടിപ്പിലൂടെ സരിതയും ഇപ്പോള്‍ ലൈവായി ഇവര്‍ക്കൊപ്പം രംഗത്തുണ്ട്.

ഈ നാമ ധാരികള്‍ വഴി രണ്ട് സര്‍ക്കാരുകളുടേയും കാലത്തുണ്ടായ കേസുകള്‍ക്കും വിവാദങ്ങള്‍ക്കും ചില സമാനതകളുമുണ്ട്. ഇരുകൂട്ടരും പിടികൂടിയത് ഭരണ തലവന്‍മാരെയാണ്. സരിതയുടെ സോളാര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഒഫീസും കുടുങ്ങി. സ്വപ്‌നയുടെ സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും വിവാദത്തിലായി. അഴിക്കും തോറും മുറുകുന്ന കേസാണ് രണ്ടും എന്നതാണ് മറ്റൊരു സമാനത.

എന്തായാലും സരിതയില്‍ തട്ടി ഭരണ തുടര്‍ച്ച നഷ്ടമായ തങ്ങള്‍ക്ക് സ്വപ്‌ന വഴി ഭരണം തിരിച്ചു പിടിക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞ പോലെ അതു തന്നെയാണ് എല്‍ഡിഎഫ് ഭയക്കുന്നതും.

ജയ്‌മോന്‍ ജോസഫ്‌


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.