ഇമ്രാൻ ഖാന് ജാമ്യം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് നിർദേശം

ഇമ്രാൻ ഖാന് ജാമ്യം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് നിർദേശം

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന് ജാമ്യം. അഴിമതിയാരോപണത്തിൽ ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ഇമ്രാൻ ഖാൻ ജയിൽ മോചിതനാവും. അടുത്ത രണ്ടാഴ്ചത്തേക്ക് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യരുതെന്ന നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്.

ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉടൻ മോചിപ്പിക്കണമെന്നും പാകിസ്ഥാൻ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഉമർ അതാ ബൻഡിയാൽ, ജസ്റ്റിസുമാരായ മുഹമ്മദ് അലി മസ്ഹർ, അഥർ മിനല്ല എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റേതായിരുന്നു വിധി. ഇമ്രാന്റെ അറസ്റ്റ് രാജ്യത്തുടനീളം വൻ സംഘർഷങ്ങൾക്ക് കാരണമായിരുന്നു.

ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് രാജ്യത്ത് അരങ്ങേറുന്ന പ്രതിഷേധസമരങ്ങളിൽ നിന്ന് അനുയായികളെ പിന്തിരിപ്പിക്കണമെന്ന് കോടതി ഇമ്രാനോട് ആവശ്യപ്പെട്ടിരുന്നു. അൽ ഖാദിർ ട്രസ്റ്റ് അഴിമതി കേസിൽ തന്നെ അറസ്റ്റ് ചെയ്തതിനെതിരേ ഇമ്രാൻ സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത രീതിയിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിലും പാകിസ്ഥാനികൾ പ്രതിഷേധം നടത്തി. സിഡ്നി, മെൽബൺ, തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പാകിസ്ഥാൻ അനുകൂലികൾ പങ്കെടുത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.