ന്യൂഡല്‍ഹി: ഭോപ്പാല്‍ ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ റെയ്ഡ്. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതികളുമായി വിവിധ സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് റെയ്ഡ് നടത്തിയത്. മധ്യപ്രദേശിലെ ജബല്‍പൂരിലെ പതിമൂന്നോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
മധ്യപ്രദേശ് പൊലീസുമായി ഏകോപിച്ചാണ് എന്‍ഐഎ റെയ്ഡ് ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ 10 പേരെ അറസ്റ്റ് ചെയ്യ്തിരുന്നു. ഭോപ്പാല്‍ കോടതിയില്‍ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായാണ് റെയ്ഡ് നടക്കുന്നത്. കേസില്‍ അറസ്റ്റിലായവരില്‍ ആറുപേരും ബംഗ്ലാദേശി പൗരന്മാരും ജമാത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് ( ജെഎംബി ) പ്രവര്‍ത്തകരുമാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലേക്കെത്തിയ ഇവര്‍ ലഘുലേഖകള്‍ പ്രചരിപ്പിക്കുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക സമാഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിനെതിരായി ആക്രമണം നടത്താനായിരുന്നു പത്ത് പേരും ലക്ഷ്യമിട്ടിരുന്നതെന്നാണ് എന്‍ഐഎ വിലിയിരുത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍, സിം കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്കുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26