കണ്ണൂര്‍: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച തലശേരി അതിരൂപതാംഗമായ യുവവൈദികന്‍ ഫാ. അബ്രാഹാമിനെ (മനോജ് ഒറ്റപ്ലാക്കല്‍ അച്ചന്‍) തലശേരി അതിരൂപത മെത്രാനായ മാര്‍ ജോസഫ് പാംപ്ലാനി ഏറെ വേദനയോടും പ്രയാസത്തോടും വിതുമ്പുന്ന വാക്കുകളിലൂടെയാണ് ശവസംസ്‌കാര ശുശ്രൂഷയിലെ കുര്‍ബാന പ്രസംഗത്തില്‍ അനുസ്മരിച്ചത്.
പ്രതിഭാശാലിയായ ഫാ. മനോജ് തലശേരി അതിരൂപതയിലെ എല്ലാ കലാപരമായ ഇടപെടലുകളിലും നേതൃത്വം വഹിച്ചെന്നുള്ളത് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ കൈയ്യൊപ്പു രൂപതകളില്‍ പ്രതിഫലിച്ചു നില്‍ക്കുന്നെന്നും
വിവിധങ്ങളായ ക്രിയാത്മകതകളില്‍ തന്റേതായ പങ്കു നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.തലശേരി രൂപതയിലെ എല്ലാ എംപ്ലങ്ങളും ഡിപ്പാര്‍ട്ട്‌മെന്റ് വക ലോഗോകളും വരച്ചത് പ്രിയപ്പെട്ട മനോജ് അച്ചനാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മംഗലപ്പുഴ സെമിനാരിയുടെ ലോഗോ പുതുക്കിയപ്പോള്‍ അത് വരച്ചതും പ്രിയപ്പെട്ട ഫാ.മനോജായിരുന്നു. താന്‍ മെത്രാനായപ്പോള്‍ തനിക്കു വേണ്ടി എംപ്ലം വരച്ച് അത് സ്വീകാര്യമാണോയെന്ന് ചോദിച്ച ഫാ.മനോജിന്റെ വിനയത്തെയും മെത്രാന്‍ ഓര്‍ത്തു.
ഹൃദയങ്ങളോട് സംവദിക്കാന്‍ അസാധാരണമായ വൈഭവമായിരുന്നതിനാലാണ് അച്ചനെ നമ്മളെല്ലാവരും അത്രകണ്ടു ആഴത്തില്‍ ഇഷ്ടപ്പെട്ടതു. കഴിഞ്ഞ മാസം കുര്‍ബാന ചൊല്ലുന്നതിനായി ഒരു സെമിനാരിയില്‍ പോവുകയും അവിടെ വച്ച് തന്റെ മരം കൊണ്ടുള്ള അംശവടി പൊട്ടി പോവുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന മനോജേച്ചന്‍ പറഞ്ഞു; ഇതാരാ പൊട്ടിച്ചതെന്ന് പിതാവ് അന്വേഷിക്കരുത്. അതൊരു പക്ഷേ പൊട്ടിച്ചയാള്‍ക്കു വിഷമമാകും. താന്‍ പിതാവിനു വേണ്ടി അംശവടി വരയ്ക്കാമെന്ന് ഫാ.മനോജ് ഏല്‍ക്കുകയും അത് പൂര്‍ത്തീകരിച്ച് തൃശൂരില്‍ നിര്‍മ്മിക്കുന്ന വ്യക്തിയുടെ കയ്യിലേല്‍പ്പിക്കുന്നതിനും ചുക്കാന്‍ പിടിച്ചു.
തന്റെ പൗരോഹിത്യ വഴിയില്‍ താന്‍ ഉപയോഗിക്കുന്ന വിശേഷ വസ്തുക്കള്‍ ഫാ.മനോജ് അച്ചന്റെ ചിന്തയിലൂടെയും കരങ്ങളിലൂടെയുമുള്ളതാണെന്ന് മാര്‍ ജോസഫ് പാംപ്ലാനി അനുസ്മരണത്തില്‍ കൂട്ടിച്ചേര്‍ത്തു.
ശവസംസ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച തലശേരിക്ക് അടുത്തുള്ള എടൂര്‍ സെന്റ് മേരിസ് ഫൊറോന ദേവാലയത്തിലാണ് നടന്നതു. സംസ്‌കാര ചടങ്ങുകള്‍ക്ക് തലശേരി അതിരൂപതയുടെ മുന്‍ മെത്രാന്‍ ജോര്‍ജ് വലിയമറ്റം നേതൃത്വം നല്‍കി. മനോജേച്ചന്റെ സഹോദരന്‍ ഫാ. ജോജേഷ് താന്‍സാനിയയില്‍ മിഷന്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. നിറഞ്ഞ കണ്ണുകളോടെയാണ് സംസ്‌കാര ചടങ്ങിനെത്തിയ ഏവരും ഫാ.മനോജ് ഒറ്റപ്ലാക്കലിനെ യാത്രയാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26