ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തെപ്പറ്റി വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്.
പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമായ 'കവച്' ഉടന്‍ നടപ്പാക്കാന്‍ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇതിനായി ബാലസോറില്‍ അപകടത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രികളിലേക്ക് കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെയും മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ചികിത്സയ്ക്കുശേഷം പരിക്കേറ്റ യാത്രക്കാര്‍ക്ക് തിരികെ വീട്ടിലേക്ക് പോകുന്നതിനായി ഹൈദരാബാദ്, ചെന്നൈ, ബംഗലൂരു, റാഞ്ചി, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക സര്‍വീസ് നടത്തുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ആയിരത്തോളം പേരാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവരില്‍ നൂറോളം പേരുടെ നില ഗുരുതരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഡല്‍ഹി എയിംസ്, റാം മനോഹര്‍ ലോഹ്യ തുടങ്ങിയ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരെയും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും എത്തിച്ചതായും കേന്ദ്രമന്ത്ര്യ മാണ്ഡവ്യ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26