മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കിലെത്തി; ലോക കേരളസഭ സമ്മേളനം നാളെ മുതല്‍

മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കിലെത്തി; ലോക കേരളസഭ സമ്മേളനം നാളെ മുതല്‍

ന്യൂയോര്‍ക്ക്: ലോക കേരളസഭ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക് സമയം ഉച്ചകഴിഞ്ഞ് മൂന്നിന് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തിയ സംഘത്തെ കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്‌സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ. അനിരുദ്ധന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവരും നോര്‍ക്ക ഭാരവാഹികളുമാണ് സംഘത്തിലുള്ളത്.

ഇന്ന് ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 6.30 ന് സൗഹൃദ സമ്മേളനത്തോടെ ലോകകേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് തുടക്കമാകും. നാളെ പ്രാദേശിക സമയം രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ ഷംസീര്‍ അധ്യക്ഷനാകും. ധനമന്ത്രി ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

മാരിയറ്റ് മാര്‍ക് ക്വീയില്‍ ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നീക്ഷേപകര്‍, പ്രവാസി മലയാളികള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയില്‍ ലേക കേരള സഭയുടെ മൂന്നാം സമ്മേളനം നടക്കുന്നത്. യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ജൂണ്‍ 14 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഹവാനയിലേക്ക് തിരിക്കും. ജൂണ്‍ 15 ,16 തിയതികളില്‍ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഹവാനയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ക്യൂബാ സന്ദര്‍ശന സംഘത്തിലുണ്ട്

മടക്ക യാത്രയില്‍ മുഖ്യമന്ത്രി 17 ന് വൈകുന്നേരം ദുബായില്‍ എത്തും. 18 ന് വൈകുന്നേരം 4.30 ന് ബിസിനസ് ബേയിലെ താജ് ഹോട്ടലില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യും. 19 ന് മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.