ഉഗാണ്ടയിൽ സ്കൂളിനു നേരെ ഐഎസ് തീവ്രവാദികളുടെ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു; നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതായി സംശയം

ഉഗാണ്ടയിൽ സ്കൂളിനു നേരെ ഐഎസ് തീവ്രവാദികളുടെ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു; നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതായി സംശയം

കം‌പാല: ഉഗാണ്ടയിൽ സ്‌കൂളിനു നേരെ ഐ.എസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.  എംപോണ്ട്‌വെയിലെ ലുബിരിഹ സെക്കൻഡറി സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ നിരവധി പെൺകുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി) ആസ്ഥാനമായുള്ള ഉഗാണ്ടൻ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) ആണ് വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡിആർസിയിലെ വിരുംഗ നാഷണൽ പാർക്കിലേക്ക് പലായനം ചെയ്ത സംഘത്തെ സൈനികർ പിന്തുടരുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഇതുവരെ 40 മൃതദേഹങ്ങൾ സ്കൂളിൽ നിന്ന് കണ്ടെത്തി ബ്വേര ആശുപത്രിയിലേക്ക് മാറ്റി. 60 വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ മുക്കാൽ ഭാഗം വിദ്യാർഥികളും സ്‌കൂളിൽ തന്നെയാണ് താമസിക്കുന്നത്. സ്‌കൂളിലെ ഡോർമെറ്ററിയിൽ താമസിച്ചിരുന്ന വിദ്യാർഥികളാണ് മരിച്ചവരിൽ ഭൂരിഭാഗം കുട്ടികളും. സ്‌കൂളിന്റെ ഡോർമെറ്ററിയ്ക്ക് തീയിട്ട ഭീകരവാദികൾ ഭക്ഷണശാലയിൽ നിന്നും സാധനങ്ങൾ മോഷ്ടടിക്കുകയും ചെയ്‌തെന്നും പോലീസ് പറഞ്ഞു. നിരവധി വിദ്യാർത്ഥികളെ ഇപ്പോഴും കണ്ടെത്താനായില്ല. അ​ഗ്നിബാധയേറ്റാണ് ഭൂരിഭാ​ഗം കുട്ടികളും മരണപ്പെട്ടത്.  ചില മൃതശരീരങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചെന്നും ആളുകളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് വരെ ആവശ്യമായി വരുമെന്നും  അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പർവത ഗൊറില്ലകൾ ഉൾപ്പെടെയുള്ള അപൂർവ ജീവികളുടെ ആവാസ കേന്ദ്രമായ ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ വിരുംഗ ദേശീയ ഉദ്യാനത്തിലേക്കാണ് അക്രമികൾ പലായനം ചെയ്തത്. ഉഗാണ്ടയുടെയും റുവാണ്ടയുടെയും അതിർത്തിയിലുള്ള പല സ്ഥലങ്ങളും അക്രമികൾ ഒളിത്താവളമായി ഉപയോ​ഗിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസിയായി റോയിട്ടേഴ്സും ബിബിസിയും റിപ്പോർട്ട് ചെയ്തു.

1980 ൽ ഈ സംഘം മറ്റൊരു സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 80 ഓളം കുട്ടികൾ വെന്തു മരിക്കുകയും നൂറോളം കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നു.

കുട്ടികളെ കൊല്ലുന്നത് പതിവാക്കിയ ഭീകര സംഘടന

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് എഡിഎഫ്. മുൻപും സ്‌കൂളുകൾക്ക് നേരെ എഡിഎഫ് ആക്രമണം നടത്തിയിട്ടുണ്ട്. സ്‌കൂളുകൾ കത്തിച്ച് വിദ്യാർത്ഥികളെ കൊല്ലുന്നതും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും ഈ സംഘടനയുടെ പതിവ് രീതിയാണ്.

1990കളിൽ രൂപം കൊണ്ട എഡിഎഫിനെ 2001ൽ ഉഗാണ്ടൻ സൈന്യം രാജ്യത്ത് നിന്ന് തുരത്തിയിരുന്നു. ശേഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച എഡിഎഫ്, ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധം സ്ഥാപിക്കുകയും ഉഗാണ്ടയിൽ നിരന്തരം ആക്രമണങ്ങൾ നടത്തുകയുമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.