ഹോണ്ടുറാസില്‍ വനിതാ ജയിലില്‍ കലാപം; പൊള്ളലേറ്റും വെടിയേറ്റും മരിച്ചത് 41 സ്ത്രീകള്‍

ഹോണ്ടുറാസില്‍ വനിതാ ജയിലില്‍ കലാപം; പൊള്ളലേറ്റും വെടിയേറ്റും മരിച്ചത് 41 സ്ത്രീകള്‍

ടെഗുസിഗാല്‍പ (ഹോണ്ടുറാസ്): മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ കുപ്രസിദ്ധമായ വനിതാ ജയിലിലുണ്ടായ കലാപത്തില്‍ 41 സ്ത്രീകള്‍ കൊല്ലപ്പെട്ടു. 26 സ്തീകള്‍ വെന്തുമരിക്കുകയായിരുന്നുവെന്നാണ് വിവരം. മറ്റുള്ളവര്‍ വെടിയേറ്റും കുത്തേറ്റുമാണ് മരിച്ചത്. സംഭവത്തിന് കാരണമായ 'മാര' എന്നറിയപ്പെടുന്ന ക്രിമിനല്‍ സംഘത്തിനെതിരെ രാജ്യത്തിന്റെ പ്രസിഡന്റ് സിയോമാര കാസ്‌ട്രോ രൂക്ഷമായി വിമര്‍ശിച്ചു.

ഹോണ്ടുറാസ് തലസ്ഥാനമായ ടെഗുസിഗാല്‍പയില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള ടമാരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വെടിയേറ്റും കത്തിക്കുത്തേറ്റും കുറഞ്ഞത് ഏഴ് വനിതാ തടവുകാരെങ്കിലും ആശുപത്രിയില്‍ ചികിത്സയിലാണെന്നാണു റിപ്പോര്‍ട്ടുകള്‍.

സമീപകാലത്തായി ജയിലുകളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള അധികാരികളുടെ ശ്രമങ്ങളെത്തുടര്‍ന്നാണ് കലാപമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഘടിതമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിന്റെ ഭാഗാമായാണ് ഈ കലാപമെന്നും കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ നിന്നും തങ്ങള്‍ പിന്നോട്ട് പോകില്ലെന്നും ഹോണ്ടുറാസ് ജയില്‍ മേധാവി ജൂലിസ വില്യനുവേവ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹോണ്ടുറാസില്‍ സ്ത്രീകളുടെ ജയിലിനുള്ളില്‍ അടുത്ത കാലത്തായി അക്രമങ്ങള്‍ പതിവാണ്. എതിരാളികളായ ക്രിമിനല്‍ സംഘങ്ങളിലെ വനിതാ അംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നിരവധി പേരുടെ മരണത്തില്‍ കലാശിച്ചത്.

രാജ്യത്ത് ജയിലുകളില്‍ വിവിധ സംഘങ്ങള്‍ അനധികൃതമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തടവുകാര്‍ പലപ്പോഴും ജയിലുകളുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്ന സാഹചര്യമാണുള്ളത്. ജയിലുകളില്‍ നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പനയും പതിവാണ്.

2017ന് ശേഷം ഹോണ്ടുറാസില്‍ വനിതാ ജയിലിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഈ കലാപം. ഇതിനു മുന്‍പ് ഹോണ്ടുറാസില്‍ ഏറ്റവും വലിയ ജയില്‍ ദുരന്തമുണ്ടായത് 2012 ലാണ്.

ഹോണ്ടുറാസ് പ്രസിഡന്റ് സിയോമാര കാസ്‌ട്രോ മരണത്തില്‍ ദുഖ േരേഖപ്പെടുത്തുകയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രതികരിച്ചു.

2019-ല്‍ നടന്ന സമാനമായ സംഭവത്തില്‍ പുരുഷന്‍മാര്‍ മാത്രമുള്ള രണ്ട് ജയിലുകളില്‍ നടന്ന ഏറ്റുമുട്ടലില്‍ 40 അന്തേവാസികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു

അമേരിക്കയില്‍ ഉത്ഭവിച്ച ക്രിമിനല്‍ സംഘങ്ങളും കടുത്ത എതിരാളികളുമായ എം.എസ്-13, 18 എന്നിവ ഹോണ്ടുറാസിലും അയല്‍രാജ്യങ്ങളിലും വളരെക്കാലമായി അക്രമങ്ങള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്.

ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഓണ്‍ ഹോണ്ടുറാസിന്റെ 2021-ലെ റിപ്പോര്‍ട്ടില്‍ രാജ്യത്തെ ജയിലുകള്‍ക്കുള്ളില്‍ തടവുകാരെ കുത്തിനിറയ്ക്കല്‍, പോഷകാഹാരക്കുറവ്, മോശം ശുചിത്വം, മര്‍ദനങ്ങള്‍, കൂട്ടക്കൊലകള്‍, തടവുകാരെ കൊല്ലല്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.