ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും നൂറാമത്; സ്ഥാനം മെച്ചപ്പെടുത്തിയത് നാല് വര്‍ഷത്തിന് ശേഷം: ഫൈനലിസ്റ്റുകള്‍ ആദ്യ സ്ഥാനങ്ങളില്‍

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും നൂറാമത്; സ്ഥാനം മെച്ചപ്പെടുത്തിയത് നാല് വര്‍ഷത്തിന് ശേഷം: ഫൈനലിസ്റ്റുകള്‍ ആദ്യ സ്ഥാനങ്ങളില്‍

സൂറിച്ച്: നാല് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം ഫിഫ റാങ്കിങ്ങില്‍ നൂറാം സ്ഥാനത്തെത്തി. വ്യാഴാഴ്ച പുറത്തിറക്കിയ ഫിഫ റാങ്കിങ്ങിലാണ് ഇന്ത്യ വീണ്ടും ചരിത്ര നേട്ടത്തിനരികിലെത്തിയത്. 1204.9 പോയന്റോടെയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്.

പട്ടിക പുറത്ത് വന്നതിന് പിന്നാലെ 'ക്രമാനുഗതമായി ഞങ്ങള്‍ ഉയരുന്നു' എന്ന ക്യാപ്ഷനോടെ എ.ഐ.എഫ്.എഫ് ട്വീറ്റ് ചെയ്തു. 2019 ഏപ്രിലില്‍ ഫിഫ പുറത്തുവിട്ട റാങ്കിങ്ങില്‍ നൂറാം റാങ്ക് നേടിയ ശേഷം ആദ്യമായാണ് ഇന്ത്യ 100 ലേക്ക് തിരിച്ചെത്തുന്നത്.

നേരത്തേ 1200.66 പോയന്റാണ് ഇന്ത്യക്കുണ്ടായിരുന്നത്. 4.24 പോയന്റ് വര്‍ധിച്ച ഇന്ത്യന്‍ ടീം ലെബനന്‍, ന്യൂസിലന്‍ഡ് ടീമുകളെ മറികടന്നാണ് ഈ നേട്ടത്തിലെത്തിയത്. അടുത്തിടെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ലെബനനെ കീഴടക്കി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ശനിയാഴ്ച സാഫ് കപ്പ് സെമി ഫൈനലില്‍ ലെബനനുമായി വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം.

അതേസമയം ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 1843.73 പോയന്റാണ് അര്‍ജന്റീനയ്ക്കുള്ളത്. ഫ്രാന്‍സ് രണ്ടാം റാങ്കിലും ബ്രസീല്‍ മൂന്നാം റാങ്കിലുമാണുള്ളത്. ബെല്‍ജിയത്തെ മറികടന്ന് ഇംഗ്ലണ്ട് നാലാമതെത്തി. ബെല്‍ജിയം (അഞ്ച്), ക്രൊയേഷ്യ (ആറ്), നെതര്‍ലന്‍ഡ്സ് (ഏഴ്), ഇറ്റലി (എട്ട്), പോര്‍ച്ചുഗല്‍ (ഒമ്പത്), സ്പെയിന്‍ (പത്ത്) ടീമുകളാണ് ആദ്യ പത്തിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.