തീ അണയാതെ മണിപ്പൂര്‍: ഇന്നലെ കൊല്ലപ്പെട്ടത് അഞ്ച് പേര്‍; കലാപത്തിനിടെ 21 മുതല്‍ നിയമസഭാ സമ്മേളനം

തീ അണയാതെ മണിപ്പൂര്‍: ഇന്നലെ കൊല്ലപ്പെട്ടത് അഞ്ച് പേര്‍; കലാപത്തിനിടെ 21 മുതല്‍ നിയമസഭാ സമ്മേളനം

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രാത്രി വൈകിയും വെടിവെപ്പും തീവെപ്പും തുടര്‍ന്നു.

ചുരുചാന്ദ്പൂര്‍ ജില്ലയിലെ ക്വാക്ടയില്‍ മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കുക്കി വിഭാഗത്തിലെ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

രാത്രി വൈകുവോളം അക്രമം തുടര്‍ന്നു. കുക്കികളുടെ നൂറിലേറെ വീടുകള്‍ക്ക് തീ വെച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

മെയ്‌തേയി കലാപകാരികള്‍ വ്യാഴാഴ്ച ബിഷ്ണാപൂരില്‍ മണിപ്പൂര്‍ റൈഫിള്‍സ് സൈനികനെ കൊലപ്പെടുത്തി തോക്കുകള്‍ മോഷ്ടിച്ചിരുന്നു. മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 160 ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.

അതിനിടെ രണ്ടാം ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ ആയുധപുരയില്‍ നിന്നും മുന്നൂറിലധികം തോക്കുകള്‍ മെയ്തേയി വിഭാഗം കവര്‍ന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ 40 വാഹനങ്ങളിലായി എത്തിയാണ് തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ കടത്തിക്കൊണ്ടു പോയത്.

അതേസമയം കലാപം തുടരുന്ന മണിപ്പൂരില്‍ നിയമസഭാ സമ്മേളനം ഈ മാസം 21 ന് ആരംഭിക്കും. കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് സഭാ സമ്മേളനം നടക്കുന്നത്. മാര്‍ച്ചിലായിരുന്നു ഇതിന് മുമ്പ് നിയമസഭ സമ്മേളനം നടന്നത്.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭരണപക്ഷം അംഗീകരിച്ചിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.