'വീണ കൈപ്പറ്റിയ തുക ചര്‍ച്ച നടക്കുന്നതിലുമൊക്കെ എത്രയോ കൂടുതല്‍'; കാണിക്കുന്നത് ഒറ്റ കമ്പനിയില്‍ നിന്നുള്ള കണക്ക് മാത്രം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

'വീണ കൈപ്പറ്റിയ തുക ചര്‍ച്ച നടക്കുന്നതിലുമൊക്കെ എത്രയോ കൂടുതല്‍'; കാണിക്കുന്നത് ഒറ്റ കമ്പനിയില്‍ നിന്നുള്ള കണക്ക് മാത്രം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ കൈപ്പറ്റിയ തുക ഇപ്പോള്‍ ചര്‍ച്ച നടക്കുന്ന 1.72 കോടി രൂപയേക്കാള്‍ വലിയ തുകയെന്ന് വെളിപ്പെടുത്തി മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഒറ്റ കമ്പനിയില്‍ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാല്‍ ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയത്. തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റ കമ്പനിയില്‍ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാല്‍, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയതെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. വീണയുടെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ കുഴല്‍നാടന്‍ വെല്ലുവിളിച്ചു. വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടും. വീണ നികുതി അടച്ചോ എന്നതല്ല പ്രശ്‌നമെന്ന് ആവര്‍ത്തിച്ച കുഴല്‍നാടന്‍, കരിമണല്‍ കമ്പനിയില്‍നിന്ന് അവര്‍ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാത്തതെന്നും അദ്ദേഹം ചോദിച്ചു. തന്റെ ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്നു പറയണമെന്നും 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമ്മിന് പറയാനാകുമോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകള്‍ രണ്ടു ദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക്, തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയിരുന്നു.

സിഎംആര്‍എല്ലില്‍നിന്നു കൈപ്പറ്റിയ തുകയ്ക്കു മുഖ്യമന്ത്രിയുടെ മകള്‍ വീണ ഐജിഎസ്ടി അടച്ചുവെന്നു തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന എ.കെ ബാലന്റെ ചോദ്യം കടന്നകൈ ആണെന്നു മാത്യു കുഴല്‍നാടന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.