ചരിത്രത്തിലാദ്യമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മഗ് ഷോട്ട്; ക്രുദ്ധനായ ട്രംപിന്റെ ചിത്രത്തിനു പിന്നിലെ കഥ

ചരിത്രത്തിലാദ്യമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ  മഗ് ഷോട്ട്; ക്രുദ്ധനായ ട്രംപിന്റെ ചിത്രത്തിനു പിന്നിലെ കഥ

വാഷിങ്ടണ്‍: അറസ്റ്റിലായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്രുദ്ധനായി നോക്കുന്ന 'മഗ് ഷോട്ട്' ഫോട്ടോയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. യുഎസില്‍ അറസ്റ്റിലായ പ്രതികളുടെ ചിത്രം പകര്‍ത്തുന്നതിനെയാണ് മഗ് ഷോട്ട് എന്ന് പറയുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ മുന്‍ പ്രസിഡന്റിന്റെ ചിത്രം മഗ് ഷോട്ടായി പകര്‍ത്തപ്പെടുന്നത്.

ക്യാമറയ്ക്ക് നേരെ ക്രുദ്ധനായി നോക്കുന്ന, നീല സ്യൂട്ടും ചുവപ്പ് ടൈയുമണിഞ്ഞ ട്രംപിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാന്‍ അധിക സമയം വേണ്ടിവന്നില്ല.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് അറസ്റ്റിലായശേഷം 20 മിനിട്ടാണ് അറ്റ്ലാന്റ ഫുള്‍ട്ടന്‍ കൗണ്ടി ജയിലില്‍ കഴിയേണ്ടി വന്നത്. 77 വയസുകാരനായ ഡൊണാള്‍ഡ് ട്രംപ് പല കാര്യങ്ങളിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. എന്നാല്‍ ഒരു ക്രിമിനല്‍ പൊലീസ് റെക്കോര്‍ഡിലേക്ക് ട്രംപിന്റെ ഫോട്ടോ എത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുമെന്ന് ആരും കരുതിയിരുന്നില്ല.

അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പൊലീസ് ട്രംപിന്റെ ക്രിമനല്‍ മഗ് ഷോട്ട് എടുത്തതോടെ അത് ചരിത്രത്തിലെ ആദ്യ സംഭവമായി. ഇതുവരേയും ഒരു അമേരിക്കന്‍ പ്രസിഡന്റിനോ മുന്‍ പ്രസിഡന്റിനോ അത്തരത്തിലൊരു ചിത്രം എടുക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല.

പൊലീസ് നടപടിയുടെയും ക്രിമിനല്‍ നടപടികളുടെയും ഭാഗമായി പൊലീസ് രേഖകളില്‍ സൂക്ഷിക്കാനെടുക്കുന്ന മുഖത്തിന്റെ പ്രത്യേക ആംഗിളിലുള്ള ചിത്രമാണ് മഗ് ഷോട്ട്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിലാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിയമത്തിന് മുന്നില്‍ കുടുങ്ങിയത്. പൊലീസിന് മുന്നില്‍ കേസില്‍ കീഴടങ്ങുകയാണ് മുന്‍ പ്രസിഡന്റ് ചെയ്തത്.

2020-ലെ ജോര്‍ജിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നതാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റിനെതിരായ കേസ്. കീഴടങ്ങലിന് ശേഷം അറസ്റ്റിലായ ട്രംപിനെ രണ്ടുലക്ഷം ഡോളറിന്റെ ജാമ്യത്തുകയില്‍ വിട്ടയക്കുകയായിരുന്നു. വിചാരണ കാലയളവു വരെയാണു ട്രംപിന്റെ ജാമ്യ കാലയളവ്. 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് ട്രംപ് അധികൃതര്‍ക്കു മുന്നില്‍

അറ്റ്ലാന്റ ഫുള്‍ട്ടന്‍ കൗണ്ടി ജയില്‍ റെക്കോര്‍ഡുകളില്‍ ട്രംപിന്റെ മഗ് ഷോട്ട് ചിത്രം പതിഞ്ഞത് റോയിട്ടേഴ്സാണ് പുറത്തുവിട്ടത്. ട്രംപിനെ സംബന്ധിച്ചും ഈ ചിത്രം നിര്‍ണായകമാണ്. കാരണം നേരത്തെ മൂന്ന് ക്രിമിനല്‍ കേസുകളില്‍ പൊലീസ് നടപടി നേരിട്ടെങ്കിലും ഇത്തരത്തിലൊരു ചിത്രം എടുക്കേണ്ട ഗതികേട് ട്രംപിന് വന്നിരുന്നില്ല.

കഴിഞ്ഞയാഴ്ചയാണ് ജോര്‍ജിയ തെരഞ്ഞെടുപ്പ് അട്ടിമറി കുറ്റപത്രം പുറത്തുവന്നത്. 98 പേജുള്ള കുറ്റപത്രത്തില്‍ 2020 ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തോല്‍വി മറികടക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനും മറ്റ് 18 പ്രതികള്‍ക്കുമെതിരെ മൊത്തം 41 ക്രിമിനല്‍ ചാര്‍ജുകളാണ് ചുമത്തിയിരിക്കുന്നത്.

നീതി പരിഹസിക്കപ്പെടുകയാണ് ഇവിടെ. ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. കൃത്രിമമായ ഒരു തെരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ചതിന് തന്നെ അറസ്റ്റ് ചെയ്യുകയാണെന്നായിരുന്നു അറ്റ്ലാന്റയിലേക്കു പുറപ്പെടുന്നതിനു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ ട്രംപ് കുറിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.