അഗതികളുടെ അമ്മ; ഇന്ന് മദർ തെരേസയുടെ 113-ാം ജന്മവാർഷികം

അഗതികളുടെ അമ്മ; ഇന്ന് മദർ തെരേസയുടെ 113-ാം ജന്മവാർഷികം

അഗതികളുടെ അമ്മ വിശുദ്ധ മദർ തെരേസയുടെ 113-ാം ജന്മവാർഷികം ഇന്ന്. അൽബേനിയൻ ദമ്പതികളുടെ മകളായി 1910 ഓഗസ്റ്റ് 26ന് മാസിഡോണിയയിൽ ജനിച്ച ആഗ്നസ് ബൊജസ്ക്യു ലൊറേറ്റ കന്യാസ്ത്രീയായി 19ാം വയസ്സിൽ കൊൽക്കത്തയിലെത്തി കനിവിന്റെ ആൾരൂപമായ മദർ തെരേസയായി മാറി.

നീല ബോർഡറുള്ള വെള്ള സാരി ധരിച്ച് 1948 ഓഗസ്‌റ്റ് 17 ന് കൊൽക്കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷക്കണക്കിനു പാവങ്ങൾക്ക് അഭയവും ആശ്രയവുമേകുന്നു. അനാഥരിലും അഗതികളിലും ദൈവത്തെ കണ്ട് അവർക്കായി ജീവിച്ച മദർ തെരേസ 1951ൽ ഇന്ത്യൻ പൗരത്വമെടുത്തു. 1997 സെപ്റ്റംബർ അഞ്ചിന് അന്തരിച്ച അവർ 2003 ൽ വാഴ്ത്തപ്പെട്ടവളും 2016 ൽ വിശുദ്ധയുമായി പ്രഖ്യാപിക്കപ്പെട്ടു.

മദർ തെരേസയുടെ അസാധാരണമായ പ്രവർത്തനങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിക്കുകയും ചെയ്തിട്ടുണ്ട്. 1979-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു, 1980-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയും അവർക്ക് ലഭിച്ചു.

1979-ൽ മദർ തെരേസയ്ക്ക് ബൽസാൻ സമ്മാനവും ടെമ്പിൾടൺ, മഗ്‌സസെ പുരസ്‌കാരങ്ങളും ലഭിച്ചു. 2016 ൽ വത്തിക്കാനിൽ നടന്ന ചടങ്ങിൽ മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.