അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം; അവകാശ സമിതി ശുപാര്‍ശ സ്പീക്കര്‍ക്ക് അയക്കും

അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം; അവകാശ സമിതി ശുപാര്‍ശ സ്പീക്കര്‍ക്ക് അയക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് ആവകാശ സമിതി പ്രമേയം പാസാക്കി. ശുപാര്‍ശ ഉടന്‍ ലോക് സഭാ സ്പീക്കര്‍ക്ക് കൈമാറും.

മണിപ്പുര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നീരവ് മോഡിയോട് ഉപമിച്ചതിന്റെ പേരിലായിരുന്നു സസ്പെന്‍ഷന്‍. ബുധനാഴ്ച സമിതിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയോട് ആവശ്യപ്പെട്ടിരുന്നത്.

ആരുടേയും വികാരത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പരാമര്‍ശമെന്ന് അവകാശ സമിതിക്ക് മുമ്പാകെ അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. തന്റെ ഭാഗത്തുനിന്നുണ്ടായ ചില പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓഗസ്റ്റ് 18 ന് നടന്ന അവകാശ സമിതി യോഗത്തില്‍ അധീറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തിരുന്നില്ല. 14 അംഗ സമിതിയില്‍ കൊടിക്കുന്നില്‍ സുരേഷ്, കല്യാണ്‍ ബാനര്‍ജി, ടി.ആര്‍. ബാലു, ഓം പ്രകാശ് ഭുപാല്‍ സിങ് അടക്കം നാല് പ്രതിപക്ഷാംഗങ്ങളുണ്ട്.

സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രതിപക്ഷ കക്ഷി നേതാവിനെ സസ്പെന്‍ഡ് ചെയ്തത്. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയെ നോക്കി, സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട നീരവ് മോഡിയുടെ പേരുമായി ചേര്‍ത്ത് അധീര്‍ പരാമര്‍ശം നടത്തിയതാണ് സസ്‌പെന്‍ഷന് കാരണമായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.