സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നു; ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികള്‍ ആശങ്കയില്‍

സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നു; ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികള്‍ ആശങ്കയില്‍

കൊച്ചി: കേരളത്തില്‍ മരണാനന്തര അവയവ ദാനത്തിന്റെ എണ്ണം കുറയുന്നത് അവയവദാനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന രോഗികളെ പ്രതിസന്ധിയിലാക്കുന്നു. കുപ്രചാരണങ്ങളാണ് അവയവദാന പദ്ധതികള്‍ക്ക് തിരിച്ചടിയായതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

2009 ല്‍ നടന്ന ഒരു അപകടത്തെ തുടര്‍ന്ന് രോഗിയുടെ ബ്രെയ്ന്‍ ഡെത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ ജനങ്ങളെ ഞെട്ടിച്ചിരുന്നു. വാഹനാപകടത്തില്‍പ്പെട്ട പതിനെട്ടുകാരന് മസ്തിഷ്‌ക മരണം വിധിച്ച് അവയവങ്ങള്‍ ദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയ്ക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ട സംഭവം അവയവദാനത്തെ വിവാദത്തിലാക്കിയിരുന്നു.

2015 ല്‍ കേരളത്തില്‍ ആകെ 218 അവയവ ദാനങ്ങള്‍ നടന്നപ്പോള്‍ 2022 ല്‍ അവയവദാനം 55 ആയി ചുരുങ്ങി. ഈ വര്‍ഷം ഇതുവരെ 11 അവയവദാനം മാത്രമാണ് നടന്നത്.

2012 ല്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരള സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടു വന്നിരുന്നു. മരണാസന്നനായി തുടരുന്ന രോഗിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് തവണ പരിശോധിക്കണം.

കൂടാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന നാലംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരു ന്യൂറോളജിസ്റ്റ്, രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍, രണ്ട് വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുണ്ടായിരിക്കണം എന്നിങ്ങനെയായിരുന്നു 2012 ലെ മാര്‍ഗ നിര്‍ദേശങ്ങള്‍. എന്നാല്‍ നിയമം പുതുക്കിയ ശേഷവും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 2017 ല്‍ നിയമം വീണ്ടും ഭേദഗതി ചെയ്തു.

ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് തവണ നടത്തുന്ന പരിശോധനകളുടെയും വീഡിയോ ചിത്രീകരിക്കണം. ചികിത്സിക്കുന്ന ഡോക്ടറല്ല മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടതെന്ന് അടക്കം പുതിയ നിബന്ധനകള്‍ കൊണ്ടുവന്നു.

മസ്തിഷ്‌കമരണം സംശയിച്ചാല്‍ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്നുള്ള ഒരു വിദഗ്ധ പാനലാണ് പരിശോധിച്ച് ഉറപ്പു വരുത്തുക. കൂടാതെ നാലംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു 2017 ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം.

എന്നാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അവയവദാനത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന് ശേഷം ഡോക്ടര്‍മാരും ആശുപത്രികളും അവയവദാന നടപടികള്‍ക്ക് മടിക്കുന്നുണ്ട്. അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെടേണ്ട എന്ന ചിന്തയാണ് ആശുപത്രികളും ഡോക്ടര്‍മാരും വിഷയത്തില്‍ വിമുഖത കാണിക്കുന്നതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

ജീവനുള്ള ദാതാവില്‍ നിന്ന് അവയവം സ്വീകരിക്കുന്നത് ചിലവേറിയ പ്രക്രിയയാതിനാല്‍ സാധാരണക്കാരായ രോഗികള്‍ ആശങ്കയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.