ഉമ്മന്‍ ചാണ്ടിയെ കാണുവാന്‍ ചെന്നതുമായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതം: കെ.സി.ജോസഫ്

ഉമ്മന്‍ ചാണ്ടിയെ കാണുവാന്‍ ചെന്നതുമായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതം: കെ.സി.ജോസഫ്

കോട്ടയം: ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബാംഗ്ലൂരില്‍ എത്തിയ തന്നെയും എം.എം ഹസനേയും ബെന്നി ബെഹ്‌നാനെയും കാണുവാന്‍ അദേഹത്തിന്റെ ഭാര്യയും മകന്‍ ചാണ്ടി ഉമ്മനും അനുവദിച്ചില്ലെന്ന് പറയുന്ന ഒരു ടെലിഫോണ്‍ സംഭാഷണത്തിന്റെ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് മുന്‍ മന്ത്രി കെ.സി ജോസഫ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വന്‍ പരാജയം സുനിശ്ചതമായതോടെ ചാണ്ടി ഉമ്മനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തി നാല് വോട്ടു നേടി മുഖം രക്ഷിക്കാനുള്ള സിപി എമ്മിന്റെ അവസാനത്തെ അടവാണ് ഇത്തരം ദുഷ്പ്രചരണങ്ങള്‍. ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്കുവേണ്ടി ബാംഗ്ലൂരിലേക്കു പോയ ശേഷം മിക്കവാറും രണ്ടാഴ്ചയില്‍ ഒരു തവണയെങ്കിലും താനും എം.എം ഹസനും ബെന്നി ബഹ്നാനും ഒറ്റയ്ക്കും കൂട്ടായും ബാംഗ്ലൂരില്‍ പോയി അദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്.

അദേഹം ബാംഗ്ലൂരില്‍ ബന്ധുവായ മിലന്റെ ഫാം ഹൗസില്‍ താമസിച്ച അവസരം മുതല്‍ ആശുപത്രി കിടക്കയില്‍ വരെ ഞങ്ങള്‍ അദേഹത്തെ പോയി കാണുകയും രാഷ്ട്രീയ കാര്യങ്ങളും കോണ്‍ഗ്രസ് സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ഒരാഴ്ച മുമ്പാണ് ഞാനും ഹസനും ബെന്നിയും അവസാനമായി ബാംഗ്ലൂരില്‍ അദേഹം വിശ്രമിക്കുന്ന വസതിയിലെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ഞങ്ങളുടെ സന്ദര്‍ശന സമയത്ത് ഒരവസരത്തിലും ചാണ്ടി ഉമ്മന്‍ അവിടെ ഉണ്ടായിരുന്നില്ല. ഭാരത് ജോഡോ യാത്രയുടെയും മറ്റ് പരിപാടികളുടേയും തിരക്കിലായിരുന്ന ചാണ്ടി ഉമ്മന്‍ ആ ദിവസങ്ങളില്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നില്ല.

അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതും ചാണ്ടി ഉമ്മന്‍ ഞങ്ങളെ കാണുവാന്‍ സമ്മതിച്ചില്ലെന്ന് പ്രചരിപ്പിക്കുന്നതും പൂര്‍ണമായും അടിസ്ഥാന രഹിതമാണ്. ഇത്തരം തരംതാണ ആരോപണങ്ങളില്‍ നിന്നും അപവാദ പ്രചരണങ്ങളില്‍ നിന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അവരുടെ സൈബര്‍ സെല്ലിലെ കൂലിപ്പടയും പിന്മാറണമെന്ന് കെ.സി ജോസഫ് അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.