ഭൂചലനത്തിൽ തകർന്നടിഞ്ഞ് മൊറോക്കോ; മരണം ആയിരം കവിഞ്ഞു; നിരവധി ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ

ഭൂചലനത്തിൽ തകർന്നടിഞ്ഞ് മൊറോക്കോ; മരണം ആയിരം കവിഞ്ഞു; നിരവധി ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ

റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യം ആയിരം കവിഞ്ഞതായി റിപ്പോർട്ട്. പൗരാണിക നഗരങ്ങൾ അടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധി ആളുകൾ ഇപ്പോഴും മണ്ണിനടിയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി തെര‍ച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

പരിക്കേറ്റവരുടെ എണ്ണം 1200 ആയി. പരിക്കേറ്റ് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ സംഭരിച്ചിട്ടുള്ള ബാഗുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണിത്. ആരോഗ്യ വിദഗ്ധരും ആശുപത്രികളിലെ വിവിധ വകുപ്പുകളും സജ്ജമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

സഹാറ മരുഭൂമിയുടെയും അറ്റ്ലസ് പർവത നിരകളുടെയും രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജനങ്ങൾ ഉറക്കത്തിലായ നേരത്ത് വീടുകൾ നിലംപൊത്തി. ഒട്ടേറെ ആഫ്രിക്കൻ അറബ് പൗരാണിക നഗരങ്ങളും മന്ദിരങ്ങളും ഉള്ള മൊറോക്കോയിൽ മിക്കതും തകർന്നടിഞ്ഞു.

പലയിടങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ ആകാത്തതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന റിപ്പോർട്ടാണ് തുടക്കത്തിൽ പുറത്ത് വന്നത്. ആയിരങ്ങൾ ഇപ്പോഴും പാതിജീവനോടെ അവശിഷ്ടങ്ങൾക്ക് അടിയിലാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിറയുന്നത് നടുക്കുന്ന ദൈന്യതയാണ്.

ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഓരോ വർഷവും എത്തുന്ന സുപ്രധാനമായ മാറക്കേഷ് നഗരവും തകർന്നടിഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേരും ദുരന്തമേഖലയിൽ കുടുങ്ങിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ ആയിരങ്ങൾ തെരുവിലാണ്. വിവിധ ലോകരാജ്യങ്ങൾ മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

വിവിധ രാഷ്ട്രത്തലവൻമാർ മൊറോക്കോയുടെ ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തി. രാഷ്ട്രങ്ങൾ സഹായം വാഗ്ദാനം ചെയ്തു. ഭൂകമ്പത്തിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരും അഗാധദുഖം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.