കൊളംബോ: കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്നത്തെ ഇന്ത്യാ-പാക് പോരാട്ടത്തിന് റിസര്‍വ് ഡേ അനുവദിച്ച ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി വിവാദത്തില്‍. കനത്ത മഴഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബോര്‍ഡ് റിസര്‍വ് ഡേ അനുവദിച്ചത്.
സൂപ്പര്‍ ഫോറില്‍ മല്‍സരിക്കുന്ന നാലു ടീമുകളുടെയും സമ്മതത്തോടെയാണ് നടപടിയെന്ന് ബോര്‍ഡ് അറിയിച്ചു. അതേ സമയം, നടപടിയെ വിമര്‍ശിച്ച് ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളുടെ കോച്ചുമാര്‍ രംഗത്തു വന്നു.
ഇന്നത്തെ മല്‍സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ മല്‍സരം 11ാം തീയതി നടക്കും. ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഫൈനലിന് അല്ലാതെ റിസര്‍വ് ഡേ അനുവദിച്ച ഏക കളിയാണ് ഇന്നത്തെ ഇന്ത്യാ-പാക് സൂപ്പര്‍ ഫോര്‍ മല്‍സരം.
കൊളംബോയില്‍ ഇന്നു കനത്ത മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് റിസര്‍വ് ഡേ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അനുവദിച്ചത്. 90 ശതമാനം സാധ്യതയാണ് മഴയ്ക്കു പ്രവചിച്ചിരിക്കുന്നത്.
ALSO READ: ഇന്ത്യാ-പാക് പോരാട്ടം: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ
ശ്രീലങ്കയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മല്‍സരവേദി മാറ്റുന്നതിന് മറ്റു രാജ്യങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിക്കളയുകയായിരുന്നു.
ഏറ്റവുമധികം കാണികള്‍ പങ്കെടുക്കുന്ന മല്‍സരമാണ് ഇന്ത്യ-പാക് പോരാട്ടം. ആദ്യ മല്‍സരം മഴയില്‍ ഒലിച്ചു പോയതോടെ വന്‍ നഷ്ടമാണ് ഉണ്ടായത്. ഇതു മുന്‍കൂട്ടി കണ്ടാണ് ഇന്നത്തെ ഇന്ത്യ-പാക് മല്‍സരത്തിന് റിസര്‍വ് ഡേ അനുവദിച്ചിരിക്കുന്നത്. എന്തായാലും വന്‍വിവാദത്തിനാണ് ഈ തീരുമാനം വഴിതെളിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26