സുഡാനിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

സുഡാനിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ഖാര്‍ത്തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തുമിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സുഡാന്റെ നിയന്ത്രണത്തിനായി സൈന്യവും എതിരാളികളായ അര്‍ധ സൈനിക ഗ്രൂപ്പും നടത്തിയ ഏറ്റുമുട്ടലിനിടെ പ്രദേശത്തെ മാര്‍ക്കറ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ 55ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇരുവിഭാഗവും നടത്തുന്ന ഷെല്ലാക്രമണവും വ്യോമാക്രമണവും ഖാര്‍ത്തൂം പ്രദേശത്തെ യുദ്ധക്കളമാക്കി മാറ്റിയിട്ടുണ്ട്. ഏപ്രിലിലാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം തുറന്ന പോരാട്ടത്തിലേക്ക് എത്തിയത്.

പരിക്കേറ്റവര്‍ ബഷൈര്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ സൈന്യവും ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗലോയുടെ നേതൃത്വത്തില്‍ വിമത ഗ്രൂപ്പും തമ്മിലുള്ള സംഘര്‍ഷം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തുറന്ന പോരാട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. സൈനിക അട്ടിമറിയും വിമത ഗ്രൂപ്പുകളുടെ ആക്രമണവും കൊണ്ട് സുഡാനിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാണ്. സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് അര്‍ദ്ധ സൈനിക വിഭാഗമായ ആര്‍.എസ്എഫ് ആരോപിച്ചു. എന്നാല്‍ ജനങ്ങളെ തങ്ങള്‍ ലക്ഷ്യമിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.