ദോഹ: ഖത്തറിൽ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി നഗരസഭ മന്ത്രാലയം. നിയമലംഘകർക്ക് 10,000 റിയാൽ പിഴ ചുമത്തും. ഇത് സംബന്ധിച്ച ബോധവത്ക്കരണ ക്യാമ്പയിനും നഗരസഭ മന്ത്രാലയം ആരംഭിച്ചു. ലോക ശുചീകരണ ദിനാചരണത്തോട് അനുബന്ധിച്ച് സമൂഹ മാധ്യമത്തിലൂടെയാണ് പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നഗരസഭാ മന്ത്രാലയം നൽകിയിരിക്കുന്നത്.
പൊതുശുചിത്വം പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ബീച്ചുകൾ, റോഡുകൾ എന്നിവിടങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ വലിച്ചെറിയരുത്. പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സ്ഥാപിച്ചിട്ടുളള പെട്ടികളിൽ മാത്രമെ അവ ഉപേക്ഷിക്കാൻ പാടുള്ളൂ.
അനുവദനീയമല്ലാത്ത ഇടങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അധികൃതർ വ്യക്തമാക്കി. ഡ്രൈവിംഗിനിടയിൽ റോഡിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ കനത്ത പിഴക്ക് പുറമെ മൂന്ന് മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പൊതുസ്ഥലത്ത് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നവർക്ക് 10,000 റിയാൽ ആണ് പിഴയെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v