ഐസിസി റാങ്കിംഗ്: ഒന്നാമനായി സിറാജ്, ഗില്ലിനും നേട്ടം; ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ ദുഖിച്ച് ഇന്ത്യ, നഷ്ടപ്പെടുത്തിയത് സുവര്‍ണാവസരം

ഐസിസി റാങ്കിംഗ്: ഒന്നാമനായി സിറാജ്, ഗില്ലിനും നേട്ടം; ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ ദുഖിച്ച് ഇന്ത്യ, നഷ്ടപ്പെടുത്തിയത് സുവര്‍ണാവസരം

മുംബൈ: ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രസിദ്ധീകരിച്ചു. അടുത്തിടെ നടന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിലെ കിടിലന്‍ പെര്‍ഫോമന്‍സുമായി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ 694 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിച്ചെത്തി മുഹമ്മദ് സിറാജ്.

678 പോയിന്റുമായി ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് രണ്ടാമതും, 677 പോയിന്റുമായി ന്യൂസിലന്‍ഡിന്റെ ട്രെന്‍ഡ് ബോള്‍ട്ട് മൂന്നാം സ്ഥാനത്തുമുണ്ട്.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആകുമെന്നു പ്രതീക്ഷിക്കുന്ന കുല്‍ദീപ് യാദവും റാങ്കിംഗില്‍ നേട്ടം കൈവരിച്ചു. ഒമ്പതാം റാങ്കിലാണ് കുല്‍ദീപ് ഇപ്പോള്‍. 638 പോയിന്റ്.

ഏഷ്യാകപ്പിലെ പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്. അതേസമയം, ബംഗ്ലാദേശിനെതിരായ മല്‍സരം ജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് മൂന്നു ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തെത്തുക എന്ന അത്യപൂര്‍വ നേട്ടം കൈവരിക്കാന്‍ സാധിച്ചേനെ. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഏകദിനത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്.


ബാറ്റര്‍മാരില്‍ മികച്ച ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ കലണ്ടര്‍ വര്‍ഷം ഇരട്ട സെഞ്ചുറിയടക്കം ആയിരം റണ്‍സ് തികച്ച ഗില്‍ ഏഷ്യാ കപ്പിലും മികച്ച രീതിയില്‍ ബാറ്റു ചെയ്തിരുന്നു. 814 റേറ്റിംഗ് നേടിയ ഗില്ലിന്റെ ഏറ്റവും മികച്ച റേറ്റിംഗ് ആണിത്.

പാക് നായകന്‍ ബാബര്‍ അസം ലീഡ് ചെയ്യുന്ന ലിസ്റ്റില്‍ വിരാട് കോലി എട്ടാം സ്ഥാനത്തും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പത്താം സ്ഥാനത്തുമുണ്ട്. ഇഷാന്‍ കിഷന്‍ 25ാം റാങ്കിലാണുള്ളത്.

ടെസ്റ്റ് ബൗളര്‍മാരില്‍ ആര്‍ അശ്വിന്‍ ലീഡ് ചെയ്യുമ്പോള്‍ മികച്ച ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയും മുന്നിലുണ്ട്. ടെസ്റ്റ് ബാറ്റിംഗില്‍ രോഹിത് ശര്‍മ മാത്രമാണ് ആദ്യ പത്തിലുള്ളത്. പത്താം സ്ഥാനത്തുള്ള നായകനു പുറമെ റിഷഭ് പന്ത് 12ാം സ്ഥാനത്തും വിരാട് കോലി 14ാം സ്ഥാനത്തുമാണുള്ളത്.

ടി 20 ക്രിക്കറ്റില്‍ ബാറ്റര്‍മാരില്‍ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്തു തുടരുന്നു. സൂര്യയെ ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യയുടെ വേറെ ബാറ്റര്‍മാര്‍ ആരും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.