കറുത്തമ്മാ… കറുത്തമ്മ പോകുകയാണോ…. എന്നെ ഉപേക്ഷിച്ചിട്ട് കറുത്തമ്മയ്‌ക്ക് പോകാനാകുമോ… കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും എന്ന് പറഞ്ഞ പരീക്കുട്ടിയെ മറക്കാനാകുമോ മലയാളിയ്‌ക്ക്. ഈ കാലഘട്ടത്തിലും പരീക്കുട്ടി മലയാളികളുടെ ഹീറോയാണ്.
വ്യത്യസ്ത തലങ്ങളിൽ മലയാള സിനിമയില്‍ പകർന്നാട്ടം നടത്തിയ മഹാനടൻ മധുവിന് ഇന്ന് 90ാം പിറന്നാൾ. മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിൽ മധു എന്ന മഹാ നടന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ മധുവിനെ ഒഴിവാക്കി മലയാള സിനിമയുടെ ചരിത്രം പറയുക എന്നത് തന്നെ അപൂർണമാണ്. സാഹിത്യവും സിനിമയും തമ്മിൽ വേർപ്പെടുത്താനാവാത്ത ഒരു കാലഘട്ടത്തിൽ മധു എന്നാൽ രണ്ടിനേയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായിരുന്നു.
മഹാ നടൻ നവതിയുടെ നിറവിൽ എത്തിയ പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഗൗരീശപടത്ത് 1933 സെപ്റ്റംബർ 23നാണ് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെ മൂത്തമകനായി മാധവൻ നായർ എന്ന മധു ജനിച്ചത്. 1958ൽ സ്കൂൾ ഓഫ് ഡ്രാമയിൽ ആദ്യ ബാച്ചിലെത്തുന്ന ഏക മലയാളിയായിരുന്നു. രാമു കാര്യാട്ടുമായുള്ള അടുപ്പമാണ് ‘മൂടുപടം’ എന്ന ചിത്രത്തിലേക്ക് വഴി തുറന്നത്. എന്നാൽ ആദ്യം പുറത്തുവന്നത് ‘നിണമണിഞ്ഞ കാൽപാടുകൾ’ ആണ്. 1969ൽ ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു സാത്ത് ഹിന്ദുസ്ഥാനി.
നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ, ഗായകൻ തുടങ്ങീ എന്നിങ്ങനെ എല്ലാ നിലകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. മലയാള സിനിമ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറിച്ചുനട്ട കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ‘ഉമ സ്റ്റുഡിയോസ്’ മധു സ്ഥാപിച്ചു. പിന്നീട് ഇതിന്റെ കീഴിൽ 14 സിനിമകളാണ് മലയാളത്തിൽ പുറത്തിറങ്ങിയത്.
2004 ൽ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. 2013 ൽ പത്മശ്രീ പുരസ്കാരവും അദേഹത്തെ തേടിയെത്തി. സജീവ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും സിനിമ തന്നെയാണ് ജീവവായു. സിനിമകൾ കാണുന്ന പതിവ് ഒഴിവാക്കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26