അഖില്‍ സജീവ് ചില്ലറക്കാരനല്ല, നോര്‍ക്ക റൂട്ടിലും ജോലി വാഗ്ദാനം ചെയ്തു; സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി തട്ടിയത് അഞ്ച് ലക്ഷം രൂപ

അഖില്‍ സജീവ് ചില്ലറക്കാരനല്ല, നോര്‍ക്ക റൂട്ടിലും ജോലി വാഗ്ദാനം ചെയ്തു; സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി തട്ടിയത് അഞ്ച് ലക്ഷം രൂപ

പത്തനംതിട്ട: പത്തനംതിട്ട സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ പേരില്‍ നിന്ന് പണം വാങ്ങി. നോര്‍ക്ക റൂട്ടില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളാണ് അഖില്‍ സജീവ്.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നും നോര്‍ക്ക റൂട്ട്സില്‍ ഭാര്യക്ക് ജോലി ശരിയാക്കാമെന്നും പറഞ്ഞാണ് അഖില്‍ സജീവ് പണം വാങ്ങിയതെന്ന് അഡ്വ. ശ്രീകാന്ത് പറഞ്ഞു. സിപിഎം പ്രാദേശിക നേതാവ് ജയകുമാര്‍ വള്ളിക്കോടും പണം വാങ്ങുമ്പോള്‍ കൂടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി ഇടപെട്ട് കാര്യം ശരിയാക്കാം എന്ന് ഉറപ്പ് നല്‍കിയതായും അഡ്വ. ശ്രീകാന്ത് വെളിപ്പെടുത്തി. പത്തനംതിട്ട സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയായിരിക്കെയാണ് അഖില്‍ സത്യന്‍ തട്ടിപ്പ് നടത്തിയതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

2019 ല്‍ കോഴിക്കോട് പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അഖില്‍ സമീപിച്ചത്. അന്ന് നോര്‍ക്ക റൂട്ട്സില്‍ ജോലി ഒഴിവുണ്ട്. 10 ലക്ഷം തന്നാല്‍ ജോലി തരാം എന്നാണ് പറഞ്ഞത്. പാര്‍ട്ടി അനുഭാവിയാണ് ആദ്യം ബന്ധപ്പെട്ടത്. അയാള്‍ മുഖേനെയാണ് അഖില്‍ സജീവിനെ പരിചയപ്പെടുത്തുന്നത്. സിഐടിയുവിന്റെ പത്തനംതിട്ട ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് അഭിഭാഷന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ട്. മന്ത്രിമാരുമായി അടുപ്പമുണ്ടെന്നും അഖില്‍ പറഞ്ഞിരുന്നു. വാങ്ങിയ അഞ്ച് ലക്ഷം മുഴുവന്‍ തനിക്കല്ലെന്നും ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാരുടെ ആള്‍ക്കാര്‍ക്കും കൊടുക്കണമെന്നും അന്ന് സൂചിപ്പിച്ചിരുന്നു. രണ്ട് കൊല്ലം കഴിഞ്ഞിട്ടും ജോലി ശരിയാകാത്തത് കൊണ്ട് അഖിലിനെ അന്വേഷിച്ച് ചെന്നു. അന്ന് അയാളെ കാണാന്‍ ചെന്നപ്പോള്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. തല്‍ക്കാലം നിങ്ങള്‍ക്ക് സ്പൈസസ് ബോര്‍ഡില്‍ ടെംപററി അപ്പോയ്മെന്റ് ഉണ്ട് അവിടെ തരാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. അത് പ്രാവര്‍ത്തികമാകാതെ വന്നപ്പോഴാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടതെന്നും അഭിഭാഷകന്‍ പറയുന്നു.

തുടര്‍ന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയും സിഐടിയു ജില്ലാ പ്രസിഡന്റും പരാതിയില്‍ ഇടപെട്ടതായും ശ്രീകാന്ത് വെളിപ്പെടുത്തി.
ഒരു ദിവസം അഖില്‍ വിളിക്കുകയും തന്റെ മാനം നഷ്ടപ്പെട്ടു, സ്ഥാനം നഷ്ടപ്പെട്ടു, അവര് തന്നെ മാറ്റിനിര്‍ത്തി. അത് നിങ്ങള് കാരണമാണ് എന്നൊക്കെ പറഞ്ഞു. ഇനി എന്തെങ്കിലും ചെയ്താല്‍ താനും തന്റെ ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതിനാല്‍ പിന്നെ പൊലീസ് നടപടികളിലേക്കൊന്നും പോയില്ല. പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞ് മെയിലാണ് സിപിഎം ഇടപെട്ട് പണം തിരികെ നല്‍കിയതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടില്‍ നിര്‍ത്തി കൊണ്ട് കൈക്കുലി ആരോപണം പുറത്ത് വന്നത്. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി മന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫ് അഖില്‍ മാത്യു, ഇടനിലക്കാരനായ അഖില്‍ സജീവനും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയത്. 1,75000 രൂപയാണ് ഇരുവരും ചേര്‍ന്ന് പരാതിക്കാരനില്‍ നിന്നും കൈക്കലാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.