'മാനസികാരോഗ്യം ഒരു സാര്‍വത്രിക മനുഷ്യാവകാശം'; ഇന്ന് ലോക മാനസികാരോഗ്യദിനം

'മാനസികാരോഗ്യം ഒരു സാര്‍വത്രിക മനുഷ്യാവകാശം'; ഇന്ന് ലോക മാനസികാരോഗ്യദിനം

ലോക മാനസികാരോഗ്യ ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 നാണ് ആഘോഷിക്കുന്നത്. കോവിഡ് മഹാമാരി ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് തന്നെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.

മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം കടന്നു പോകുന്നത്. ആരോഗ്യ മേഖലയില്‍ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാരോഗ്യത്തോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടായിട്ടില്ല. ശരീരത്തോടൊപ്പം മനസും ഏറെ പ്രധാനമാണെങ്കിലും മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.

'മാനസികാരോഗ്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ്' എന്നതാണ് 2023 ലെ ലോക മാനസികാരോഗ്യ ദിനത്തിലെ പ്രമേയം. മാനസികാരോഗ്യം എല്ലാ മനുഷ്യരുടെയും അടിസ്ഥാന അവകാശമാണ്. ആരായാലും എവിടെയായിരുന്നാലും, മാനസികാരോഗ്യത്തിന്റെ ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മാനസികാരോഗ്യ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടാനുള്ള അവകാശം, ലഭ്യമായ നല്ല നിലവാരമുള്ള പരിചരണത്തിനുള്ള അവകാശം, സ്വാതന്ത്ര്യം, സമൂഹത്തിന്റെ ചേര്‍ത്തു നിര്‍ത്തല്‍ എന്നിവയ്ക്കുള്ള അവകാശം ഇതില്‍ ഉള്‍പ്പെടുന്നു.

നല്ല മാനസികാരോഗ്യം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. എന്നിട്ടും ആഗോളതലത്തില്‍ എട്ടില്‍ ഒരാള്‍ മാനസികാരോഗ്യ സാഹചര്യങ്ങളുമായി ജീവിക്കുന്നു, അത് അവരുടെ ശാരീരിക ആരോഗ്യം, അവരുടെ ക്ഷേമം, മറ്റുള്ളവരുമായി എങ്ങനെ ബന്ധപ്പെടുന്നു, അവരുടെ ഉപജീവനമാര്‍ഗ്ഗം എന്നിവയെ ബാധിക്കും. വര്‍ദ്ധിച്ചുവരുന്ന കൗമാരക്കാരെയും യുവാക്കളെയും മാനസികാരോഗ്യ അവസ്ഥകള്‍ ബാധിക്കുന്നു.

ഒരു വ്യക്തിയുടെ മനുഷ്യാവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനോ അല്ലെങ്കില്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള തീരുമാനങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കുന്നതിനോ ഒരു മാനസികാരോഗ്യ അവസ്ഥ ഇടയാക്കരുത്. എന്നിട്ടും ലോകമെമ്പാടും, മാനസികാരോഗ്യ അവസ്ഥകളുള്ള ആളുകള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്നു. പലരും സമൂഹ ജീവിതത്തില്‍ നിന്ന് ഒഴിവാക്കപ്പെടുകയും വിവേചനം കാണിക്കുകയും ചെയ്യുന്നു.

ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനം ആത്മഹത്യ തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആത്മഹത്യ നിരക്ക് കൂടിവരികയാണ്. പ്രായം, ലിംഗഭേദം, സാമൂഹിക-സാമ്പത്തികനില എന്നിങ്ങനെ എല്ലാ മേഖലകളിലും ഉള്ള ആളുകള്‍ അവരുടെ ജീവിതം അവസാനിപ്പിക്കുന്നു. അതുകൊണ്ടാണ് ഈ പ്രവണത അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന തീരുമാനിച്ചത്. നമുക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് സ്വയം ഇല്ലായ്മ ചെയ്യുന്ന ചിന്തകള്‍ ഉണ്ടെങ്കില്‍ അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം ആത്മഹത്യയുടെ അപകട ഘടകങ്ങളെ കുറിച്ച് സ്വയം ബോധവല്‍ക്കരിക്കുക എന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര തലത്തില്‍ എട്ടില്‍ ഒരാള്‍ മാനസിക വിഭ്രാന്തിയുടെ ഇരയാണ്. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയുടെ പ്രധാന കാരണം. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ ലോകത്താകമാനം 7,03,000 പേര്‍ ആത്മഹത്യ ചെയ്തു. ഇവരില്‍ 58 ശതമാനം പേരും 50 വയസിനു മുകളിലുള്ളവരാണ്. 20 വയസിനും 35 വയസിനും ഇടയിലുള്ള യുവാക്കളാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നതെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. അവരുടെ എണ്ണം 60,000 ന് മുകളിലാണ്. അവരില്‍ ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങളില്‍ നിന്നും വരുന്ന യുവാക്കളാണ്.

മാനസികരോഗങ്ങള്‍ക്ക് കൃത്യമായ ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടാനാവില്ലെങ്കിലും അമിതമായ ദേഷ്യം, ഒറ്റപ്പെടല്‍, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, അകാരണമായി പേടി തുടങ്ങിയവ ഒക്കെ അനിയന്ത്രിതമായി തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം. കോഗ്‌നിറ്റീവ് തെറാപ്പി, മെഡിറ്റേഷന്‍, മറ്റ് സൈക്കോ തെറാപ്പികള്‍ എന്നിവയൊക്കെ പ്രൊഫഷണലുകളുടെ സഹായത്തോടെ ചെയ്യാം. തുറന്നു പറച്ചിലുകളിലൂടെ ആശ്വാസം ലഭിക്കുമെങ്കില്‍ വിശ്വാസമുള്ള ഒരാളോട് മനസു തുറക്കാം. എങ്ങനെയൊക്കെയായാലും മനസിന്റെ ഒരു പ്രശ്നത്തെയും വില കുറച്ച് കാണരുതെന്ന് ചുരുക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.