കേരളവുമായി വാണിജ്യം: ധാരണാപത്രം ഒപ്പിടുമെന്ന് വടക്കന്‍ ഓസ്‌ട്രേലിയന്‍ പ്രവിശ്യ

 കേരളവുമായി വാണിജ്യം: ധാരണാപത്രം ഒപ്പിടുമെന്ന് വടക്കന്‍ ഓസ്‌ട്രേലിയന്‍ പ്രവിശ്യ

തിരുവനന്തപുരം: സുപ്രധാന മേഖലകളിലെ സഹകരണവും വാണിജ്യ ബന്ധങ്ങളും സംബന്ധിച്ച് കേരളവും വടക്കന്‍ ഓസ്‌ട്രേലിയന്‍ പ്രവിശ്യയും തമ്മില്‍ ധാരണാപത്രം ഒപ്പിടുമെന്ന് പ്രവിശ്യ ഉപമുഖ്യമന്ത്രി നിക്കോള്‍ മാനിസണ്‍. കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.

വടക്കന്‍ ഓസ്‌ട്രേലിയയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നിക്കോള്‍ മാനിസണ്‍ നയിക്കുന്ന സംഘം കേരള സന്ദര്‍ശനത്തിനെത്തിയത്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

കേരളവും വടക്കന്‍ ഓസ്‌ട്രേലിയയുമായുള്ള സഹകരണം വാണിജ്യ രംഗത്ത് ഒട്ടേറെ ഗുണം ചെയ്യുമെന്ന് നിക്കോള്‍ മാനിസണ്‍ പറഞ്ഞു. വടക്കന്‍ ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം ഏറെ മികച്ചതാണെന്നും അവര്‍ വ്യക്തമാക്കി. അവിടുത്തെ സാമ്പത്തിക പുരോഗതിയ്ക്ക് അവര്‍ ഏറെ സഹായിക്കുന്നു. കേരളവുമായുള്ള ഓസ്‌ട്രേലിയയുടെ ബന്ധം അതിനാല്‍ തന്നെ സാര്‍ഥകമാണ്. കേരളത്തിലെ വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം എന്നിവയില്‍ നിന്ന് ഓസ്‌ട്രേലിയയ്ക്ക് ഏറെ പഠിക്കാനുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

രാസ-ധാതു മേഖലയിലും പുനരുപയോഗ ഊര്‍ജ്ജ മേഖലയിലും കേരളത്തിനും വടക്കന്‍ ഓസ്‌ട്രേലിയയ്ക്കും സഹകരണത്തിനുള്ള സാധ്യത ഏറെയാണെന്നും അവര്‍ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ-ചികിത്സാ സംവിധാനമാണ് വടക്കന്‍ ഓസ്‌ട്രേലിയയിലേത്. ഏതാണ്ട് രണ്ടര ലക്ഷത്തോളം ജനസംഖ്യയുള്ള ഈ പ്രവിശ്യയില്‍ ആരോഗ്യ പരിപാലന രംഗത്ത് നിരവധി അവസരങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു.

മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. നിക്ഷേപം, വ്യവസായ-സാങ്കേതിക സഹകരണം, ആരോഗ്യ മേഖലയിലെ മികവ് എന്നിവയെക്കുറിച്ച് ചര്‍ച്ചയില്‍ പ്രത്യേക ഊന്നല്‍ നല്‍കിയെന്ന് സുമന്‍ ബില്ല പറഞ്ഞു. ഹരിത ഹൈഡ്രജന്‍, സൗരോര്‍ജ്ജം, അമൂല്യ ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമായ സ്ഥലമാണ് വടക്കന്‍ ഓസ്‌ട്രേലിയ. ആരോഗ്യ പരിപാലന രംഗത്തെ നൈപുണ്യശേഷിയില്‍ മികച്ച സഹകരണ സാധ്യതയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളവും വടക്കന്‍ ഓസ്‌ട്രേലിയയുമായുള്ള സഹകരണത്തില്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ഓസ്‌ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ സാറാ കിര്‍ല്യൂ പറഞ്ഞു. 2017 മുതല്‍ ആരംഭിച്ച സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നു കൂടി അവര്‍ സൂചിപ്പിച്ചു.
പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജരില്‍ 80,000 ഓളം മലയാളികളുണ്ട്. ഓസ്‌ട്രേലിയയിലെ മൂന്നാമത്തെ വലിയ ഇന്ത്യന്‍ വംശജ സമൂഹമാണ് മലയാളികളുടേത്. ഇതിനു പുറമേ ഒരു ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഓസ്‌ട്രേലിയയില്‍ പഠിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയി ഐഎഎസ്, ഇലക്ട്രോണിക്‌സ് ഐടി വകുപ്പ് സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍ ഐഎഎസ്, കെഎസ്‌ഐഡിസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഐഎഎസ്, വടക്കന്‍ ഓസ്‌ട്രേലിയന്‍ ഉപമുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എയ്മി സിന്‍ക്ലയര്‍, ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ഷില്‍വിന്‍ മാത്യൂസ്, സാന്റാമോണിക്ക ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍ ബേബി എബ്രഹാം, പ്രധാന വാണിജ്യ-വ്യവസായ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.