ഇസ്രയേല്‍-ഹമാസ് യുദ്ധം: 'അസാധാരണ അടിയന്തര യോഗം' വിളിച്ച് ഇസ്ലാമിക രാജ്യങ്ങള്‍; ഗാസയില്‍ നിന്നുള്ള കൂട്ടപ്പലായനം തുടരുന്നു

ഇസ്രയേല്‍-ഹമാസ് യുദ്ധം: 'അസാധാരണ അടിയന്തര യോഗം' വിളിച്ച് ഇസ്ലാമിക രാജ്യങ്ങള്‍; ഗാസയില്‍ നിന്നുള്ള കൂട്ടപ്പലായനം തുടരുന്നു

ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളില്‍ നിന്ന് സൗദി അറേബ്യ പിന്മാറിയതിന് പിന്നാലെയാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

ജിദ്ദ: ഇസ്രയേല്‍-ഹമാസ് യുദ്ധവും ഗാസയില്‍ നിന്നുള്ള പാലസ്തീനികളുടെ പലായനവും തുടരുന്നതിനിടെ 'അസാധാരണ അടിയന്തര യോഗം' വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. സൗദി അറേബ്യയിലെ ജിദ്ദയില്‍ ബുധനാഴ്ചയാണ് യോഗം. ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ (ഒഐസി) അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യയുടെ താല്‍പര്യ പ്രകാരമാണ് അറബ് രാജ്യങ്ങള്‍ മന്ത്രിതല അടിയന്തര യോ?ഗം ചേരുന്നത്.

ഐക്യരാഷ്ട്ര സഭയുടെ അടക്കമുള്ള മുന്നറിയിപ്പ് ഇസ്രയേല്‍ അവഗണിക്കുകയാണെന്ന് സൗദി ആരോപിച്ചു. ദുരന്തം ഒഴിവാക്കാന്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ആവശ്യപ്പെട്ടു.

ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളില്‍ നിന്ന് സൗദി അറേബ്യ പിന്മാറിയതിന് പിന്നാലെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇറാന്‍ പ്രസിഡന്റുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രയേല്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

അതിനിടെ ഇസ്രയേലിന്റെ അന്ത്യശാസനയെ തുടര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്നുള്ള പാലസ്തീന്‍ പൗരന്‍മാരുടെ കൂട്ടപ്പലായനം തുടരുകയാണ്. തെക്കന്‍ ഗാസയിലേക്കും റാഫ അതിര്‍ത്തി പ്രദേശങ്ങളിലേക്കും മാറാനാണ് വടക്കന്‍ ഗാസ നിവാസികള്‍ക്കും യു.എന്‍. ഉദ്യോഗസ്ഥര്‍ക്കും വെള്ളിയാഴ്ച ഇസ്രയേല്‍ നല്‍കിയ നല്‍കിയ മുന്നറിയിപ്പ്.

ഗാസ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഗാസയിലെ ജനങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ജോനാതന്‍ കോണ്‍റികസ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.