പുതുചരിത്രമെഴുതി അഫ്ഗാന്‍; പാകിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്തു

പുതുചരിത്രമെഴുതി അഫ്ഗാന്‍; പാകിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്തു

പാകിസ്ഥാനെ അട്ടിമറിച്ച് ചരിത്രവിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇതാദ്യമായാണ് ഏകദിനത്തില്‍ പാകിസ്ഥാനെതിരെ അഫ്ഗാന്‍ വിജയിക്കുന്നത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം വെറും രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി അഫ്ഗാന്‍ കണ്ടെത്തി.

അഫ്ഗാനു വേണ്ടി ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ 87 റണ്‍സ് നേടി ടോപ്‌സ്‌കോററായി. ഓപ്പണിംഗ് വിക്കറ്റില്‍ ഗുര്‍ബാസിന് (65 റണ്‍സ്) ഒപ്പം 130 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സദ്രാന്‍ രണ്ടാം വിക്കറ്റില്‍ റഹ്‌മത് ഷായ്ക്ക് ഒപ്പം 60 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഇബ്രാഹിം സദ്രാന്‍ ആണ് പ്‌ളെയര്‍ ഓഫ് ദ മാച്ച്.

രഹ്‌മത് ഷാ 77 റണ്‍സുമായും ഹഷ്മത്തുള്ള ഷാഹിദി 48 റണ്‍സുമായും പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് പിരിയാത്ത കൂട്ടുകെട്ടില്‍ 94 റണ്‍സ് നേടി. പാകിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ബാബര്‍ അസത്തിന്റെയും ഷഫീഖിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് പാകിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ 40 റണ്‍സ് വീതം നേടി നിര്‍ണായക സംഭാവന നല്‍കി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹമ്മദും രണ്ടു വിക്കറ്റ് നേടിയ നവീന്‍ ഉള്‍ഹഖും ചേര്‍ന്നാണ് പാകിസ്ഥാന്‍ നിരയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. അഞ്ചു മല്‍സരങ്ങളില്‍ അഫ്ഗാന്റെ രണ്ടാം വിജയമാണിത്. ആദ്യ രണ്ടു മല്‍സരങ്ങളും വിജയിച്ചു തുടങ്ങിയ പാകിസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. നിലവില്‍ നാലു പോയിന്റു വീതമുള്ള പാകിസ്ഥാനും അഫ്ഗാനും യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.