ഓസ്‌ട്രേലിയയില്‍ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അഞ്ചു ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്; തീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

ഓസ്‌ട്രേലിയയില്‍ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അഞ്ചു ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്; തീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ സൈബര്‍ ഭീഷണികളെ പ്രതിരോധിക്കാന്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്. ക്ലൗഡ് കമ്പ്യൂട്ടിംഗിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുമുള്ള ശേഷി വര്‍ധിപ്പിക്കാന്‍ അഞ്ചു ബില്യണ്‍ ഡോളറിന്റെ (3.2 ബില്യണ്‍ യു.എസ് ഡോളര്‍) നിക്ഷേപമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. കരാറിന്റെ വിശദാംശങ്ങള്‍ മൈക്രോസോഫ്റ്റ് അധികൃതരും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും ചേര്‍ന്നാണ് പുറത്തുവിട്ടത്.

അമേരിക്കയില്‍ നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി മൈക്രോസോഫ്റ്റ് വൈസ് ചെയര്‍മാന്‍ ബ്രാഡ് സ്മിത്തുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വാഷിങ്ടണിലെ ഓസ്ട്രേലിയന്‍ എംബസിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അല്‍ബനീസി നിക്ഷേപത്തെ സ്വാഗതം ചെയ്തു.

നിക്ഷേപം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സൈബര്‍ പ്രതിരോധത്തെയും മെച്ചപ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. കമ്പനിയുടെ ചരിത്രത്തില്‍ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് ബ്രാഡ് സ്മിത്ത് അറിയിച്ചു.

ഫെഡറല്‍ ഏജന്‍സിയായ സിഗ്‌നല്‍ ഡയറക്ടറേറ്റുമായുള്ള മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തിലൂടെ സൈബര്‍ ഭീഷണികളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ഓസ്ട്രേലിയയുടെ ശേഷി വര്‍ധിക്കുമെന്ന് ആന്റണി അല്‍ബനീസി പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മൈക്രോസോഫ്റ്റ് ഓസ്ട്രേലിയയില്‍ ക്ലൗഡ് കംപ്യൂട്ടിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും വിപുലീകരിക്കുമെന്നും കാന്‍ബറ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ 20 ഡാറ്റാ സെന്ററുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്ററില്‍ കഴിഞ്ഞ വര്‍ഷം 76,000 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ശ്രദ്ധിക്കുമെന്ന് വിദഗ്ധര്‍ വാഗ്ദാനം ചെയ്യുന്നു. സൈബര്‍ ഭീഷണികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനായി സൈബര്‍ ചാര ഏജന്‍സിയായ ഓസ്ട്രേലിയന്‍ സിഗ്‌നല്‍സ് ഡയറക്ടറേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അവസാനം, ടെലികോം കമ്പനിയായ ഒപ്റ്റസിനെതിരേയുണ്ടായ സൈബര്‍ ആക്രമണത്തിലൂടെ ഒമ്പത് ദശലക്ഷത്തിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കപ്പെടുകയും ഡാര്‍ക്ക് വെബിലൂടെ ഈ വിശദാംശങ്ങള്‍ ചോരുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.