മോഡിയുമായി വേദി പങ്കിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; മിസോറം സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറി പ്രധാനമന്ത്രി

മോഡിയുമായി വേദി പങ്കിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; മിസോറം സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപി പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ഈ മാസം 30 ന് മോഡി മിസോറമിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഇത് റദ്ദാക്കിയതായി മുതിര്‍ന്ന ബിജെപി നേതാവ് അറിയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സന്ദര്‍ശനം റദ്ദാക്കിയതിലെ കാരണം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മിസോറമില്‍ പ്രചാരണത്തിനെത്തും. മാമിത് ജില്ലയിലടക്കം അമിത്ഷാ പ്രചാരണം നടത്തും. തിങ്കളാഴ്ച നിതിന്‍ ഗഡ്കരിയും സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.

പ്രചാരണത്തിനെത്തുന്ന മോഡിയുമായി വേദി പങ്കിടില്ലെന്ന് മിസോറമില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന എംഎന്‍എഫ് നേതാവും മുഖ്യമന്ത്രിയുമായ സൊറംതങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു. മണിപ്പൂരില്‍ കുക്കികള്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മോഡി സംസ്ഥാനത്തേക്കുള്ള യാത്ര റദ്ദാക്കിയതായി ബിജെപി നേതാവ് പ്രഖ്യാപിക്കുന്നത്.

നവംബര്‍ ഏഴിനാണ് മിസോറമില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണലും നടക്കും. 40 അംഗ നിയമസഭാ സീറ്റില്‍ 23 ഇടങ്ങളില്‍ ബിജെപി മത്സരിക്കും. നിലവില്‍ ഒറ്റ എംഎല്‍എ മാത്രമാണ് ബിജെപിക്കുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.