ഈ ലോകകപ്പിലെ നാലാം സെഞ്ചുറി കുറിച്ച് ഡികോക്ക്, ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം

ഈ ലോകകപ്പിലെ നാലാം സെഞ്ചുറി കുറിച്ച് ഡികോക്ക്, ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം

മുംബൈ: ന്യൂസിലന്‍ഡിനെതിരെ 190 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 35.3 ഓവറില്‍ വെറും 167 റണ്‍സിന് ഓള്‍ ഔട്ടായി.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിലെ നാലാം സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെയും (114 റണ്‍സ്), റാസി വാന്‍ഡര്‍ ഡാസന്റെയും (133) സെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ വിക്കറ്റ് നേരത്തെ നഷ്ടപ്പെട്ടപ്പോള്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഡികോക്ക്- ഡാസനും രണ്ടാം വിക്കറ്റില്‍ 200 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ ഡാസനും ഒരിക്കല്‍ കൂടി മില്ലറും ആഞ്ഞടിച്ചപ്പോള്‍ അവസാന പത്തോവറില്‍ വീണ്ടും നൂറിലേറെ റണ്‍സ് പിറന്നു. മില്ലര്‍ 30 പന്തില്‍ നിന്ന് 53 റണ്‍സ് നേടി.

ന്യൂസിലന്‍ഡിനു വേണ്ടി ടിം സൗത്തി രണ്ടും, ബോള്‍ട്ട്, നീഷം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ കടന്നാക്രമിച്ച നീഷം 5.3 ഓവറില്‍ 69 റണ്‍സ് വഴങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സ് അര്‍ധ സെഞ്ചുറി (60) നേടി. ഫിലിപ്‌സിനു പുറമെ മിച്ചല്‍ (24), വില്‍ യംഗ് (33) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ് 4 വിക്കറ്റും മാര്‍കോ ജാന്‍സണ്‍ മൂന്നു വിക്കറ്റും സ്വന്തമാക്കി. കോട്‌സി രണ്ടും റബാദ ഒരു വിക്കറ്റും നേടി. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തി.

ഏഴ് കളികളില്‍ ആറു വിജയത്തോടെ 12 പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഇത്ര മല്‍സരങ്ങളില്‍ നിന്ന് നാലു വിജയം നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നില്‍ നാലാമതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.