ക്രിസ്തീയ സംസ്കാരം മങ്ങാൻ ഇടയാകുന്നത് ഭൂരിപക്ഷം വരുന്ന ക്രൈസ്തവർ നിശബ്ദരാകുന്നതുകൊണ്ട്; ചിന്തകളുയർത്തി പെർത്തിൽ എ.സി.എൽ സെമിനാർ

ക്രിസ്തീയ സംസ്കാരം മങ്ങാൻ ഇടയാകുന്നത് ഭൂരിപക്ഷം വരുന്ന ക്രൈസ്തവർ നിശബ്ദരാകുന്നതുകൊണ്ട്; ചിന്തകളുയർത്തി പെർത്തിൽ എ.സി.എൽ സെമിനാർ

പെർത്ത്: നിയമനിർമ്മാണത്തിലൂടെ മതസ്വാതന്ത്ര്യത്തിനുമേൽ സർക്കാർ സംവിധാനങ്ങൾ നിരന്തര ഭീഷണി ഉയർത്തുന്നതിനെതിരെ ഓസ്ട്രേലിയയിലെ കുടിയേറ്റ ക്രിസ്ത്യൻ സമൂഹം തികഞ്ഞ അവബോധം പുലർത്തേണ്ടതുണ്ട്. അനുദിനം മാറുന്ന സാഹചര്യത്തിൽ പുതുതലമുറയെ ക്രിസ്തീയ വിശ്വാസത്തിൽ വളർത്താൻ വിശ്വാസികളായ മാതാപിതാക്കളുടെ കൂട്ടായ്മയും വേ​ഗപൂർണമായ പ്രവർത്തനങ്ങളും അനിവാര്യതയാകുന്നു. ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബിയുടെ (എ.സി.എൽ) ആഭിമുഖ്യത്തിൽ ഏഷ്യയിൽ നിന്നും കുടിയേറിയ ക്രൈസ്തവർക്കായി പെർത്തിലെ വിൽട്ടണിൽ സഘടിപ്പിച്ച ശാക്തീകരണ പരിപാടിയിൽ ഉയർന്നുവന്ന ചിന്തകളാണിത്.

ഒട്ടുമിക്ക രാജ്യങ്ങളിലും ക്രിസ്ത്യൻ സംസ്കാരം അസ്തമിക്കാൻ കാരണം ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ ജനത നിശബ്ദരായിരുന്നതുകൊണ്ടാണ്. തിന്മയെ എതിർക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും ആരും ഉണ്ടായില്ല. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഓസ്ട്രേലിയയിലുണ്ടായിട്ടുള്ള മൂല്യച്യുതി ഭയം ജനിപ്പിക്കുന്നതാണെന്ന് ചടങ്ങിൽ പ്രസം​ഗിച്ച എ.സി.എൽ നാഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മിഷായേൽ പീയേഴ്സ് ഉത്കണ്ട പ്രകടിപ്പിച്ചു. സ്വവർ​ഗ വിവാഹം, ദയാവധം തുടങ്ങി അപകടകരമായ മാറ്റത്തിന്റെ വേ​ഗതയിലാണ് ഓസ്ട്രേലിയ. വിവാഹത്തിൽ ലിം​ഗ വിത്യാസമെന്നത് നിയമം മൂലം ഇല്ലാതാക്കി. 12 വയസുള്ള കുട്ടി മാതാപിതാക്കളുടെ അനുമതിയില്ലാതെ ജനന സർട്ടിഫിക്കറ്റിൽ ലിം​ഗ വിത്യാസം വരുത്തുന്ന തരത്തിലേക്ക് ഓസ്ട്രേലിയയിൽ സാഹചര്യങ്ങൾ മാറിയതായും മിഷായേൽ കുറ്റപ്പെടുത്തി.

മാതാപിതാക്കളുടെ അവകാശങ്ങശങ്ങളുടെ മേൽ കടുത്ത ഭീഷണി ഉയർന്നുവരുന്നതായി ചടങ്ങിൽ സംസാരിച്ച എ.സി.എൽ സംസ്ഥാന ഡയറക്ടർ പീറ്റർ ആഫെക്സ് വ്യക്തമാക്കി. ക്രിസ്ത്യൻ സ്കൂളുകൾക്കുമേലും വലിയ ഭീഷണി ഉയർന്നു വരുന്നുണ്ട്. ക്രിസ്തീയ വിശ്വാസത്തെ എതിർക്കുന്ന ഒരുകൂട്ടം ആളുകൾ അധ്യാപക പരിശീലന പരിപാടികളിൽ ബോധപൂർവം നുഴഞ്ഞു കയറി നമ്മുടെ പാഠ്യരീതികളെ വികലമാക്കി. പ്രീ പ്രൈമറി സ്കൂളുകളിൽ മുതൽ തെറ്റായ ബോധ്യങ്ങൾ കുട്ടികളേലേക്ക് പകർന്നു നൽകുന്നു. ജെൻഡർ ഐഡിയോളജി കാമ്പെയ്നുകൾ ഓസ്ട്രേലിയൻ സ്കൂളുകളിൽ വളരെ ആക്ടീവാണെെന്ന് അദേഹം വ്യക്തമാക്കി.

മാതാപിതാക്കളുടെ അവകാശങ്ങളെ പൂർണമായും അവ​ഗണിക്കുന്ന നിയമങ്ങൾ ഒന്നിനു പുറകെ ഒന്നായി വരികയാണെന്ന് അബറ്റ്സ് കുറ്റപ്പെടുത്തി. 18 വയസിന് താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെ അനുമതിയില്ലാതെ ടാറ്റു (പച്ച) കുത്തുന്നത് നിയമ പ്രകാരം ക്രിമിനൽ കുറ്റമായ രാജ്യത്ത് മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സ്കൂളുകളിൽ ലിം​ഗ മാറ്റം പ്രഖ്യാപിക്കാമെന്നത് അത്യന്തം അപകടകരമാണെന്ന് പീറ്റർ കുറ്റപ്പെടുത്തി. യൂണിഫോം ധരിക്കുന്നതിനും വിത്യസ്ത ടോയിലറ്റുകൾ ഉപയോ​ഗിക്കുന്നതിനും ഈ സ്വാതന്ത്ര്യം നീളുന്നു.

ഓസ്ട്രേലിയ രാജ്യം രൂപികൃതമായപ്പോൾ 99 ശതമാനമായിരുന്നു ക്രിസ്തീയ ജനസംഖ്യ. രാജ്യത്തെ നിയമനിർമ്മാണങ്ങളെ സ്വാധീനിച്ചിരുന്നന്നത് ക്രിസ്തീയ മൂല്യങ്ങളായിരുന്നു. ഇപ്പോൾ ക്രിസ്തീയ വിശ്വാസങ്ങളെ അനുദിനം പ്രതിസന്ധിയിലാക്കുന്ന നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വരുന്നു. ലോകത്തിലെ പല സുപ്രധാന കാര്യങ്ങളും മുഖ്യധാര മാധ്യമങ്ങളുടെ ശ്രദ്ധയെ ആഘർഷിക്കാറില്ല.

ക്രിസ്ത്യൻ മൂല്യങ്ങളുടെ ചുവടുപിടിച്ച് നിയമങ്ങളുണ്ടായ ഈ രാജ്യത്ത് ഇപ്പോൾ ക്രിസ്ത്യൻ വിശ്വാസത്തിനെതിരായി നിയമങ്ങൾ ഉണ്ടാകുന്നത് അത്യന്തം വേദനജനകമാണെന്ന് സെമിനാർ ആശങ്ക പ്രകടിപ്പിച്ചു. മലയാളികൾ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേർ സെമിനാറിൽ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.