ഖത്തറില്‍ എട്ട് നാവികരുടെ വധ ശിക്ഷ: അപ്പീല്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം; വിധി പകര്‍പ്പ് രഹസ്യമാക്കി വയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസ്

ഖത്തറില്‍ എട്ട് നാവികരുടെ വധ ശിക്ഷ: അപ്പീല്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം; വിധി പകര്‍പ്പ് രഹസ്യമാക്കി വയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസ്

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ഖത്തറിന്റെ ആരോപണം.

ദോഹ: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച എട്ട് നാവികരുടെ മോചനത്തിനായി ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിന്ന് ഔദ്യോഗിക വിവരം ലഭിച്ച ഉടന്‍ തന്നെ നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായി ഇന്ത്യ നടപടികള്‍ ആരംഭിച്ചിരുന്നെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

വിഷയത്തില്‍ ഇന്ത്യ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എട്ട് പേരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കുടുംബാംഗങ്ങളെ കണ്ടിരുന്നെന്നും ബാഗ്ചി വ്യക്തമാക്കി.

അതേസമയം ഖത്തര്‍ കോടതിയുടെ വിധി പകര്‍പ്പ് കുടുംബാംഗങ്ങള്‍ക്ക് നല്‍കാത്തതിനെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രൂക്ഷമായി വിമര്‍ശിച്ചു. ഖത്തര്‍ പോലെ ഇന്ത്യയുമായി സൗഹൃദമുള്ള ഒരു രാജ്യത്തില്‍ നടത്തിയ വിധി എന്തുകൊണ്ടാണ് രഹസ്യമാക്കി വയ്ക്കുന്നതെന്നും തിവാരി ചോദിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഖത്തറില്‍ പ്രതിരോധ കമ്പനിയായ ദഹാര ഗ്ലോബലില്‍ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യന്‍ നാവികരെ അറസ്റ്റ് ചെയ്തത്. നാവികര്‍ക്കായി സമര്‍പ്പിച്ച നിരവധി ജാമ്യാപേക്ഷകള്‍ നിരസിക്കുകയും അവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്ത ഖത്തര്‍ പിന്നീട് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

എട്ടുപേരും ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ഖത്തറിന്റെ ആരോപണം.

ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറ്റലിയില്‍ നിന്ന് അത്യാധുനിക അന്തര്‍ വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കി എന്നതാണ് കേസിന്റെ അടിസ്ഥാനമെന്ന് ദ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം അറസ്റ്റിലായ ഇന്ത്യക്കാര്‍ക്ക് പുറമെ ദഹാര ഗ്ലോബല്‍ കമ്പനിയുടെ സിഇഒയും ഖത്തറിലെ അന്താരാഷ്ട്ര സൈനിക ഓപ്പറേഷന്‍ മേധാവിയും ഇതേ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.