'ഒന്ന് ഹെല്‍മറ്റ് വച്ചുകൂടെ': മോഷ്ടിച്ച ബൈക്കില്‍ കള്ളന്റെ ചുറ്റിയടി; ഉടമയ്ക്ക് പിഴ 9,500!

 'ഒന്ന് ഹെല്‍മറ്റ് വച്ചുകൂടെ': മോഷ്ടിച്ച ബൈക്കില്‍ കള്ളന്റെ ചുറ്റിയടി; ഉടമയ്ക്ക് പിഴ 9,500!

കാസര്‍ക്കോട്: ബൈക്ക് മോഷ്ടിച്ചതും കൂടാഞ്ഞ് ഉടമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കള്ളന്‍. മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റില്ലാതെ കള്ളന്‍ നാടു ചുറ്റുന്നതു കാരണം ഓരോ ദിവസവും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും പിഴയടയ്ക്കാന്‍ നോട്ടീസ് ലഭിക്കുന്നത് ഉടമയ്ക്ക്. ബൈക്ക് മോഷ്ടിച്ചതാണെങ്കിലും ഹെല്‍മറ്റ് വച്ച് യാത്ര ചെയ്തൂടെ എന്നാണ് ഉടമ ചോദിക്കുന്നത്.

ബിഎംഎസ് മടിക്കൈ മേഖലാ വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ചുമട്ടു തൊഴിലാളിയുമായ ഏച്ചിക്കാനും ചെമ്പോലോട്ടെ കെ. ഭാസ്‌കരനാണ് കള്ളന്‍ കാരണം പൊറുതിമുട്ടിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 27 നാണ് ബൈക്ക് കാണാതായത്. ഇദേഹത്തിന്റെ കെഎല്‍ 14 എഫ് 1014 നമ്പര്‍ ബൈക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദന്‍സ് ആര്‍ക്കേഡിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് മോഷണം പോയത്.

കൊച്ചിയില്‍ ബിഎംഎസ് സമ്മേളനത്തിന് പോയി ജൂണ്‍ 30 ന് ഭാസ്‌കരന്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ ബൈക്ക് ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

കള്ളന്‍ ബൈക്കുമായി ഹെല്‍മറ്റില്ലാതെ കാസര്‍ക്കോടു നിന്നു കോഴിക്കോട്ടേക്കാണ് ഓടിച്ചു പോയത്. അഞ്ച് സ്ഥലങ്ങളിലെ റോഡ് ക്യാമറയിലാണ് നിയമ ലംഘനം കുടുങ്ങിയത്. 500, 1000 രൂപ വീതം പിഴയടക്കാനാണ് ഭാസ്‌കരന് നോട്ടീസ് ലഭിച്ചത്. പിന്നീട് ഭാസ്‌കരന്‍ എംവിഡിയുടെ സൈറ്റ് പരിശോധിച്ചപ്പോള്‍ പിഴത്തുക 9,500 രൂപയായി ഉയര്‍ന്നതായും വ്യക്തമായത്. പിന്നാലെ ഭാസ്‌കരന്‍ ഹൊസ്ദുര്‍ഗ് പൊലീസിനെ വീണ്ടും സമീപിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം വിവിധ സ്ഥലങ്ങളിലെ എഐ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. ഈ ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.