വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: യൂത്ത് കോണ്‍ഗ്രസിനോട് വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

വ്യാജ  തിരിച്ചറിയല്‍ കാര്‍ഡ്: യൂത്ത് കോണ്‍ഗ്രസിനോട് വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വ്യാജ തിരഞ്ഞടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യൂത്ത് കോണ്‍ഗ്രസിനോട് വിശദീകരണം തേടി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ബിജെപിയും സിപിഎമ്മും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

പരാതി ശരിയാണെങ്കില്‍ ഗൗരവകരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. രണ്ട് പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചു. അന്വേഷണത്തിനായി പരാതികള്‍ ഡിജിപിക്ക് കൈമാറിയെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണെന്നും അദേഹം ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തില്‍ ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

വിഷയത്തില്‍ സിപിഎമ്മും പരാതി നല്‍കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് എ.എ റഹീം എം.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം.

അതിനിടെ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ അതിന് ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും എഐസിസിക്ക് കൈമാറി. രാഹുല്‍ ഗാന്ധിയുടെ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്ന മാതൃകാ വീഡിയോ ഉള്‍പ്പെടെയാണ്  എഐസിസിക്ക് പരാതി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.