കോഴിക്കോട് ബിജെപിയുടെ ഇസ്രയേല്‍ ഐക്യദാര്‍ഢ്യം ഡിസംബര്‍ രണ്ടിന്; വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍ക്ക് ക്ഷണം

കോഴിക്കോട് ബിജെപിയുടെ ഇസ്രയേല്‍ ഐക്യദാര്‍ഢ്യം ഡിസംബര്‍ രണ്ടിന്; വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍ക്ക് ക്ഷണം

കോഴിക്കോട്: സിപിഎമ്മും മുസ്ലീം ലീഗും കോണ്‍ഗ്രസുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പരസ്പരം മത്സരിക്കുമ്പോള്‍ ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി.

ഡിസംബര്‍ രണ്ടിന് വൈകുന്നേരം കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് പരിപാടി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയില്‍ പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ചില ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ ബിജെപി നേതാക്കള്‍ ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്ത്യന്‍ സഭാ നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു.

അതിര്‍ത്തി കടന്നുളള തീവ്രവാദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകളും കുട്ടികളുമടക്കം മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല.

അതുകൊണ്ട് തന്നെ ഇസ്രയേലിന്റേത് ചെറുത്തുനില്‍പ്പാണ്. ഇന്ത്യയും അമേരിക്കയുമടക്കമുള്ള മുന്‍നിര ജനാധിപത്യ രാജ്യങ്ങള്‍ ഈ കാരണങ്ങളാലാണ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതെന്നും സജീവന്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി ഒരു പരിപാടില്‍ പങ്കെടുക്കുകയും യഹൂദന്‍മാരെയും മറ്റ് മതവിശ്വാസികളെയും ഉന്‍മൂലനം ചെയ്യുമെന്ന് പ്രസംഗിക്കുകയും ചെയ്തിട്ടും സംഘാടകര്‍ക്കെതിരെ ഒരു കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും സജീവന്‍ കുറ്റപ്പെടുത്തി.

ഇസ്രയേല്‍ ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്നുവെന്ന് പറയുന്നവര്‍ ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കടന്നുകയറി കുഞ്ഞുങ്ങളെയടക്കം 1200 ലധികം പേരെ കൊലപ്പെടുത്തിയത് കൂട്ടക്കുരുതിയല്ലേ എന്നാണ് ബിജെപി നേതാക്കള്‍ ചോദിക്കുന്നത്.

യാതൊരു പ്രകോപനവുമില്ലാതെ ഹമാസ് നടത്തിയ അതിക്രമത്തിനുള്ള പ്രതിഫലമാണ് അവരിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന നിലപാടാണ് ബിജെപിക്കുള്ളതെന്നും അവര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.